മലപ്പുറം: യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദൃശ്യം മോഡൽ കൊലപാതകമെന്ന് മലപ്പുറം എസ്.പി സുജിത്ദാസ്. സുജിതയെ കൊലപ്പെടുത്തിയതിനു ശേഷം പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ വിഷ്ണുവും മറ്റു നാലു പേരും മൃതദേഹം കുഴിച്ചിട്ട മാലിന്യ കുഴിക്ക് മുകളിലായി ശുചിമുറി പണിയാൻ ഗൂഡാലോചന നടത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ശുചിമുറി നിർമ്മാണത്തിനായി കൊണ്ടുവന്ന ഹോളോബ്രിക്സും മെറ്റലും എം.സാൻഡും പോലീസ് കണ്ടെത്തി.
ഓഗസ്റ്റ് 11-നാണ് 35-കാരിയായ സുജിതയെ കാണാതാവുന്നത്. യുവതിയുടെ സുഹൃത്തും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവും, വിഷ്ണുവിന്റെ പിതാവും, സഹോദരങ്ങളും, സുഹൃത്തും ചേർന്നാണ് സുജിതയെ കൊലപ്പെടുത്തിയത്. സുജിതയുടെ ആഭരണങ്ങൾ കവരാൻ പ്രതികൾ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.
യുവതിയെ കാണാതായതിനെ തുടർന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ വിവരം വിഷ്ണു തന്നയാണ് ആദ്യം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ പ്രത്യേക നീക്കങ്ങൾ നടത്തിയതിന്റെ ഭാഗമായാണ് മൃതദേഹം കുഴിച്ചിട്ട സ്ഥാനത്ത് ശുചിമുറി നിർമ്മിക്കാൻ തീരുമാനിച്ചത്.
തുവ്വൂർ കൃഷിഭവനിലെ താല്കാലിക ജീവനകാരിയായ സുജിത പി.എച്ച്.സി.യിലേക്ക് പോവുകയാണെന്നു പറഞ്ഞാണ് ഓഗസ്റ്റ് 11-ന് ഓഫീസിൽ നിന്നും ഇറങ്ങിയത്. വിഷ്ണുവിന്റെ വീട്ടിലെത്തിയ യുവതിയുടെ സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്നതിനായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ വിഷ്ണുവും മറ്റു പ്രതികളും ശ്രമിച്ചതോടെ സുജിത ബോധംകെട്ട് വീഴുകയായിരുന്നു. തുടർന്ന് പ്രതികൾ കഴുത്തിൽ കയർ കുരുക്കി യുവതിയെ ജനലിൽ കെട്ടി തൂക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കി പണയം വെച്ച ശേഷം പണം മറ്റു പ്രതികൾക്കും വിഷ്ണു പങ്കിട്ടു നൽകിയതായി പോലീസ് പറഞ്ഞു.
യുവതിയുടെ കൊലപാതകത്തിൽ മറ്റു അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പ്രാഥമിക നിഗമനത്തിൽ സ്വർണം കവരാനുള്ള ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വിശദീകരണം. മൃതദേഹത്തിന് പത്തു ദിവസത്തെ പഴക്കമുള്ളതിനാൽ വിശദമായ പരിശോധനകൾ നടത്തി പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Comments