എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിയോഗിച്ച അമിക്കസ് ക്യൂരിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാനാണ് തീരുമാനം. രഞ്ജിത്ത് മാരാർ ദിലീപുമായി അടുത്ത ബന്ധമുള്ളയാളെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് നടപടി. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. തുടർന്നാണ് കോടതി അമിക്കസ് ക്യൂരിയെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്.
അതേസമയം ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് മാരാരും കത്ത് നൽകിയിട്ടുണ്ട്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. പിന്നാലെ ഇതിനെ എതിർത്ത് ദിലീപ് ഹർജി നൽകിയിരുന്നു. ദിലീപിന്റെ ഹർജി തള്ളിയ കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. തുടർന്നാണ് കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂരിയായി അഡ്വ രഞ്ജിത്ത് മാറാറെ ഹൈക്കോടതി നിയോഗിച്ചത്.
Comments