കൊച്ചി: തൃശ്ശൂർ പാവറട്ടിയിൽ സിപിഎം പ്രവർത്തകൻ ഷിഹാബ് കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. ട്രിപ്പിൾ ജീവപര്യന്തത്തിന് ശിക്ഷിച്ച പ്രതികളായ നവീൻ, പ്രമോദ്, രാഹുൽ, വൈശാഖ്, സുധീർ എന്ന കണ്ണൻ, ബിജു, വിജയശങ്കർ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിറക്കിയത്.
2015 മാർച്ച് 15-ന് പാവറട്ടിക്കടുത്ത് ചുക്കുബസാറിലായിരുന്നു സംഭവം. ഷിഹാബ് സഞ്ചരിച്ചിരുന്ന ബൈക്ക് പ്രതികൾ ഇടിച്ചിട്ട് വെട്ടികൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസിൽ ആരോപിച്ചിരുന്നത്. ആർഎസ്എസ് കാര്യകർത്താവ് വിനോദ് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്നു മരണപ്പെട്ട ഷിഹാബ്. രാഷ്ട്രീയ വിരോധത്താൽ പ്രതികൾ ഷിഹാബിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ വാദിച്ചിരുന്നത്. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ ട്രിപ്പിൾ ജീവപര്യന്തത്തിന് ശിക്ഷിച്ചത്.
വിചാരണാ തടവുകാരായി 2015 മുതൽ പ്രതികൾ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ അഡ്വ. ബി. രാമൻപിള്ള, അഡ്വ. പി. വിജയഭാനു, അഡ്വ. എസ്. രാജീവ്, അഡ്വ. അർജുൻ ശ്രീധർ എന്നവർ ഹാജരായി.
Comments