ശ്രീനഗർ: ഇരുപതുകാരിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് ശ്രീനഗർ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇർഷാദ് അമിൻ വാനി, മുഹമ്മദ് ഉമർ നൂർ എന്നിവർക്കാണ് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചത്.
2014 ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജിലേക്ക് പോകുന്ന യുവതിയുടെ മുഖത്ത് ഇരുവരും ചേർന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. പ്രതികൾ നിഷ്‌കളങ്കയായ പെൺകുട്ടിക്ക് നേരെ നടത്തിയത് അപരിഷ്‌കൃതവും ഹൃദയശൂന്യവുമായ കുറ്റകൃത്യമാണെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജവാദ് അഹമ്മദ് അഭിപ്രായപ്പെട്ടു. കുറ്റവാളികളുടെ ഭയാനകമായ പ്രവൃത്തിയിലൂടെ, പെൺകുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടു- കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന് അഞ്ച് ദിവസം മുൻപ് തന്നെ പ്രതികൾ ആസിഡ് അടക്കം വാങ്ങി സൂക്ഷിച്ചിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നു.
ആസിഡ് ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഇരയുടെ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. പെൺകുട്ടിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാൻ 28 ശസ്ത്രക്രിയകൾ വേണ്ടിവന്നു. ചികിത്സയ്‌ക്കായി 37 ലക്ഷം രൂപ ചെലവായി. ഒപ്പം ഇത്രയും ചികിത്സയ്‌ക്ക് വിധേയമായിട്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ പെൺകുട്ടിക്ക് സാധിച്ചിട്ടില്ലെന്നും ശിക്ഷ വിധിച്ചതിന് ശേഷം കോടതി ചൂണ്ടിക്കാട്ടി.
2019 ലെ ജമ്മു കശ്മീർ വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം ഇരയ്‌ക്ക് പരമാവധി ധനസഹായം ഇടാക്കി നൽകാൻ ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയോട് കോടതി ശുപാർശ ചെയ്തു. ഇരയ്‌ക്ക് ഉണ്ടായ ഭീമമായ ചെലവുകൾ കണക്കിലെടുത്താണ് കോടതിയുടെ ശുപാർശ.
Comments