തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർ യന്ത്രം കേടാക്കിയതായി റിപ്പോർട്ട്. ആശുപത്രിയിലെ പ്രോസ്‌റ്റേറ്റ് രോഗികൾക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി വാങ്ങിയ 20 ലക്ഷം രൂപ വിലമതിക്കുന്ന യന്ത്രമാണ് കേടാക്കിയത്. യന്ത്രം കേടായത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.എ നിസാറുദ്ദീൻ അന്വേഷിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരം. റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ ഡയറട്കർക്ക് സമർപ്പിക്കും.
യൂറോളജി വിഭാഗത്തിലെ യന്ത്രമാണ് ഇവിടുത്തെ ഡോക്ടർ മനപ്പൂർവ്വം കേടാക്കിയത്. യൂറോളജി വിഭാഗം തലവൻ ഡോ.എ സതീഷ് കുറുപ്പ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ഈ വിഭാഗത്തിലെ ഡോക്ടർ കമ്മീഷൻ തട്ടുന്നതിനായി ഉപകരണം കേടാക്കിയതായാണ് റിപ്പോർട്ട്. യന്ത്രം കേടായാൽ പുതിയത് വാങ്ങുമെന്നതിനാൽ ഈ കമ്മീഷന് വേണ്ടിയാണ് അട്ടിമറി നടത്തിയത്.
ഈ കഴിഞ്ഞ ജനുവരിയിലും യന്ത്രം സമാനരീതിയിൽ കേടായിരുന്നു. യന്ത്രത്തിന്റെ നിർമ്മാതാക്കളായ കമ്പനിയുടെ പ്രതിനിധികളുമായി സംസാരിച്ചതിൽ നിന്നും യന്ത്രം മനപ്പൂർവ്വം കേടാക്കിയതാണെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തുടർ നടപടികളോ അന്വേഷണമോ ഉണ്ടായില്ല. പിന്നാലെ പുതിയ യന്ത്രം വാങ്ങുകയായിരുന്നു. ഈ യന്ത്രമാണ് ആറ് മാസത്തിനുള്ളിൽ വീണ്ടും കേടാക്കിയിരിക്കുന്നത്.ക്യാമറയും മോണിറ്ററും ഉൾപ്പെടെ തകർന്ന യന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഏകദേശം അഞ്ച് ലക്ഷം രൂപ ചിലവ് വരും.
Comments