ന്യൂഡൽഹി: റോസ്ഗർ മേളയിൽ 51, 000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സാമ്പത്തിക വളർച്ച യുവാക്കൾക്ക് അനേകം അവസരങ്ങൾ നൽകുന്നുവെന്നും ഫാർമസി, ഓട്ടോമൊബൈൽ തുടങ്ങിയ വിവിധ മേഖലകൾ അതിവേഗം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഓട്ടോമൊബൈൽ, ഫാർമസി എന്നീ രണ്ട് വ്യവസായങ്ങളും വരും ദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ടൂറിസം മേഖലയ്‌ക്കായി 20 ലക്ഷം കോടി രൂപ അനുവദിക്കും. ഇത് 13-14 കോടി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്നത് നിശ്ചയമാണ്. അത് പൂർണ ഉത്തരവാദിത്തത്തോടെ ഞങ്ങൾ ചെയ്യുന്നതായിരിക്കും. ഇന്ന് നിയമന കത്തുകൾ ലഭിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. അടുത്ത 25 വർഷത്തെ ഇന്ത്യയുടെ പ്രയാണത്തിൽ ഇന്ന് നിയമന ഉത്തരവ് ലഭിച്ചവർക്ക് പ്രധാന പങ്കാണുള്ളത്. നിയമന കത്തുകൾ ലഭിച്ചവരെ അമൃത് രക്ഷകർ എന്ന് വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.’ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് 45 കേന്ദ്രങ്ങളിലായാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. കേന്ദ്ര സായുധ പോലീസ് സേന, കേന്ദ്ര റിസർവ് പോലീസ് ഫോഴ്‌സ്, അതിർത്തി സുരക്ഷാ സേന, അസം റൈഫിൾസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവയിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കാണ് നിയമന കത്തുകൾ വിതരണം ചെയ്തത്. രാജ്യത്തെ 10 ലക്ഷം പൗരന്മാർക്ക് സർക്കാർ ജോലി ഉറപ്പാക്കുക എന്നതാണ് റോസ്ഗർ മേളയുടെ പ്രധാന ലക്ഷ്യം. 2022 ഒക്ടോബർ 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
Comments