എറാണാകുളം: കരുവന്നൂർ സഹകണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് എസി മൊയ്തീൻ ഹാജരാകില്ല. ബിനാമി ഇടപാടുമായി ബന്ധപ്പെട്ടാണ് മുൻമന്ത്രിയോട് ഇന്ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽക്കുകയായിരുന്നു. മറ്റൊരു ദിവസം ഹാജരാകാമെന്ന് മൊയ്തീൻ മറുപടി അയക്കുകയും ചെയ്തു. ഇതേത്തുടർന്ന് മൊയതീന് ഇഡി പുതിയ നോട്ടീസ് നൽകും.
അതേസമയം, ബിനാമി ഇടപാടുകാരെ ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. മുൻ മാനേജർ ബിജു കരീം, പി.പി കിരൺ, അനിൽ സേട്ട് എന്നിവരെയാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കേസിൽ സംശയത്തിന്റെ നിഴലിൽ തുടരുന്ന സി.എം റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും. ബിജു കരീം, പി.പി കിരൺ, അനിൽ സേട്ട് എന്നിവർ ഇന്നലെയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
കഴിഞ്ഞയാഴ്‌ച്ചയാണ് മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് സമയത്ത് ഇഡിയുടെ ചോദ്യം ചെയ്യലിന് തയ്യാറാകുന്നത് രാഷ്‌ട്രീയമായി തിരിച്ചടിയാകുമോ എന്ന ഭയമാണ് മൊയ്തീനെ പിന്തിരിപ്പിക്കുന്നത്. എസി മൊയ്തീന്റെ വീട്ടിൽ നടന്ന പരിശോധനയിൽ ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകൾ അടക്കം ഇഡി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചത്
Comments