ന്യൂഡൽഹി: ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പ് റണ്ണറപ്പായ പ്രജ്ഞാനന്ദയെ നേരിട്ടെത്തി ആദരിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. ചാമ്പ്യൻഷിപ്പിലെ പ്രജ്ഞാനന്ദയുടെ മികച്ച പ്രകടനം അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
‘പ്രജ്ഞാനന്ദ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ്. 16-ാം വയസിൽ മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്തത് പ്രജ്ഞാനന്ദ ചെയ്ത് കാണിച്ചു. നിരവധി യുവാക്കൾക്ക് ചെസ് കളിക്കുന്നതിനുള്ള പ്രചോദനം അദ്ദേഹം നൽകി. ഇന്ത്യയിൽ നിന്നാണ് ചെസ് മത്സരം ഉണ്ടായത്. എന്നാൽ ഒരു ചെസ് ചാമ്പ്യൻ ഉണ്ടാകാൻ രാജ്യത്തിന് നൂറ് കണക്കിന് വർഷമെടുക്കേണ്ടി വന്നു. ഒരു കുട്ടിയുടെ വളർച്ചയ്‌ക്ക് അവരുടെ മാതാപിതാക്കളുടെ പിന്തുണയാണ് വളരെ പ്രധാനമെന്നും ഠാക്കൂർ പറഞ്ഞു.
തനിയ്‌ക്ക് ലഭിക്കുന്ന പിന്തുണയിൽ ഒരുപാട് സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. വരുന്ന ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താനും രാജ്യത്തിനായി നേട്ടങ്ങൾ സ്വന്തമാക്കാനും എല്ലാവരുടെയും പിന്തുണ ആവേശം പകരുന്നുവെന്നും പ്രജ്ഞാനന്ദ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രജ്ഞാനന്ദ കുടുംബത്തോടൊപ്പം നേരിട്ടെത്തി സന്ദർശിച്ചിരുന്നു. പ്രജ്ഞാനന്ദയെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്റിറിലൂടെ (എക്‌സ്) പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രജ്ഞാനന്ദയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Comments