ന്യൂഡൽഹി : സനാതന ധർമ്മത്തിനെതിരായ മന്ത്രി ഉദയനിധിയുടെ പ്രസംഗത്തെ അപലപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ.
“ഇന്ത്യൻ സഖ്യം രണ്ട് ദിവസമായി സനാതന ധർമ്മത്തെ അപമാനിക്കുകയാണ്. ഇന്ത്യയിലെ രണ്ട് പ്രധാന പാർട്ടികളായ ഡിഎംകെയുടെയും കോൺഗ്രസ് പാർട്ടിയുടെയും വലിയ നേതാക്കൾ സനാതന ധർമ്മം ഇല്ലാതാക്കണമെന്ന് പറയുന്നു. വോട്ടുകിട്ടാനായാണ് ഇവർ നമ്മുടെ സംസ്കാരത്തെ അപമാനിച്ചത്. ഹിന്ദു വിരോധികളായവർ സനാതനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു . ലഷ്കറെ ത്വയ്ബ ഭീകരവാദ പ്രസ്ഥാനത്തേക്കാൾ മോശമാണ് ഹിന്ദു സംഘടനകളെന്ന് രാഹുൽ പറയുന്നു. പ്രതിപക്ഷ പാർട്ടികൾ ഹിന്ദുക്കൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്. – അമിത് ഷാ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് ഡിഎംകെയും കോൺഗ്രസും സനാതന ധർമ്മത്തെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും ഇത് ആദ്യമായല്ല നമ്മുടെ സനാതന ധർമ്മത്തെ അപമാനിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതേസമയം ഹിന്ദു സേന സംഘടനകൾ ഉദയനിധിയ്ക്കെതിരെ ഡൽഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മന്ത്രി ഉദയനിധിയുടെ പ്രസംഗം ഹിന്ദുക്കളെ വേദനിപ്പിക്കുന്നതാണെന്നും , ഉചിതമായ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.
Comments