ന്യൂഡൽഹി: ഒരു രാഷ്ട്രം,ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ സമയവും പണവും ലാഭിക്കാൻ കഴിയും. ലാഭിക്കുന്ന സമയം രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാരിന് എല്ലാ അവകാശവും ഉണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.വാസ്തവത്തിൽ സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചതിൽ സന്തോഷിക്കേണ്ടതാണ്. ജനാധിപത്യ നടപടി മാത്രമായി അതിനെ കണ്ടാൽ മതി. പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാടുകൾ അറിയിക്കാനായി അംഗങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ചർച്ചകൾക്ക് തയ്യാറാകാതെ തെരുവുകളിൽ ബഹളം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന് ഏറെ താത്പര്യമെന്നും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് ഓടിയൊളിക്കുന്ന സമീപനമാണ് അവരുടേതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ എത്രയധികം സമയമാണ് പ്രതിപക്ഷം പാഴാക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്നറിയാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഒരു രാജ്യം, ഒരു നികുതി എന്ന ജിഎസ്ടി അവതരിപ്പിച്ചപ്പോഴും പ്രതിപക്ഷം സമാനമായ പ്രക്ഷോഭങ്ങളാണ് ഉണ്ടാക്കിയത്. നേരത്തെ 90,000 കോടി രൂപ സമാഹരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ ഇന്ന് ജിഎസ്ടിക്ക് കീഴിൽ പ്രതിമാസം 1.60 ലക്ഷം കോടി രൂപയാണ് സമാഹരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും പാവപ്പെട്ടവർക്ക് ഭവനം നിർമ്മാണത്തിനും വാക്‌സിനേഷനും മറ്റ് കാര്യങ്ങൾക്കും ഈ തുക വിനിയോഗിക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പിന് വിലങ്ങ് തടി സൃഷ്ടിക്കുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു.
Comments