കൊച്ചി: മുൻമന്ത്രി എ.സി മൊയ്തീനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഇഡിക്ക് നിയമോപദേശം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി മൊയ്തീൻ ഇനിയും ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് നടപടി സ്വീകരിക്കും. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് മൊയ്തീൻ വിട്ടുനിന്നു. ഇതോടെയാണ് ഇ.ഡി മൂന്നാം നോട്ടീസ് നൽകിയത്.
ഈ മാസം 11-ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാനാണ് മൊയ്തീന് നൽകിയ നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാവാൻ സാക്ഷികൾക്ക് നൽകുന്ന നോട്ടിസാണ് ഇത്തവണ മൊയ്തീന് നൽകിയിട്ടുള്ളത്. മൂന്നാം തവണയും വിട്ടുനിന്നാൽ പ്രതിയാകാൻ സാദ്ധ്യതയുള്ളവർക്ക് നൽകുന്ന നോട്ടീസ് അയയ്‌ക്കാനാണ് ഇഡിയ്‌ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നിട്ടും മൊയ്തീൻ ഹാജരായില്ലെങ്കിൽ കോടിതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുമാണ് ഇഡിയുടെ നീക്കം.
ചോദ്യം ചെയ്യലിന് സാവകാശം നൽകണമെന്ന് എ.സി മൊയ്തീൻ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി ആവശ്യം തള്ളുകയായിരുന്നു. 14-ാം തീയതി വരെയാണ് സമയം ചോദിച്ചിരുന്നത്. എന്നാൽ 11-ന് രാവിലെ 11 മണിക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിനും സാധ്യതയുണ്ട്. കേസിൽ അറസ്റ്റിലായവരുടെയും ചോദ്യം ചെയ്തവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം.
Comments