ലോക നേതക്കളുടെ വിദേശ യാത്രകലെല്ലാം തന്നെ വ്യത്യസ്തമായ തരത്തിലായിരിക്കും ശ്രദ്ധിക്കപ്പെടുന്നത്. ഭരണാധികാരികൾ യാത്ര വേഗത്തിലാക്കുവാനും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിനായി വ്യോമ ഗതാഗതമാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. എന്നാൽ, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് യാത്രയ്‌ക്കായി തിരഞ്ഞെടുക്കുന്നത് ട്രെയിനാണ്.
എത്ര മണിക്കൂർ എടുത്താലും അദ്ദേഹം ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. ഇതിനുള്ള പ്രധാന കാരണം വ്യോമ ഗതാഗതത്തെ കിം ജോങ് ഭയക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ റഷ്യ സന്ദർശനത്തിനും അദ്ദേഹം ട്രെയിൻ തിരഞ്ഞെടുത്തതോടെയാണ് വീണ്ടും കിം ജോങ് ഉന്നിന്റെ ട്രെയിൻ യാത്രകൾ ശ്രദ്ധ നേടുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം കിം ജോങ് ഉൻ അടുത്ത ദിവസങ്ങളിൽ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്നായിരുന്നു റഷ്യ അറിയിച്ചത്. എന്നാൽ, കിം നേരത്തെ തന്നെ റഷ്യയിലേക്കുള്ള ട്രെയിനിൽ പുറപ്പെട്ടതായി ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിം ജോങ് ഉന്നിന്റെ ആഡംബര ട്രെയിനിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.
എല്ലാവിധ സൗകര്യങ്ങളുമുള്ള പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനാണിത്. ഇതില്‍ ഉയർന്ന സെക്യൂരിറ്റിയുള്ള 90 മുറികളാണുള്ളത്. മണിക്കൂറിൽ 60 കിലോമീറ്റർ മാത്രമാണ് ഈ ട്രെയിനിന്റെ പരമാവധി വേഗം. കിം ജോങ് ട്രെയിനിൽ യാത്ര ചെയ്യുന്ന വേളയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായി കൂടെ കാണും. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തരകൊറിയയിൽ 20 റെയിൽവേ സ്റ്റേഷനുകളാണുള്ളത്.
കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് കിം രാജ്യം വിട്ട് പുറത്തേക്ക് പോകുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്‌ക്കുണ്ട്. രണ്ടാം തവണയാണ് കിം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നത്. 2019 ഏപ്രിലിലും കിം പുടിനെ കാണാൻ റഷ്യയിൽ എത്തിയിരുന്നു.
കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലും യാത്രകൾക്കായി ട്രെയിനുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൺമുന്നിൽ വെച്ച് വിമാനം പരിശീലന പറക്കലിനിടെ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഇതോടെയാണ് പിതാവ് യാത്ര ട്രെയിനിലേക്ക് മാറ്റിയത്. കിമ്മിന് വിമാന യാത്ര ചെയ്യാൻ ഭയമാണോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇതേ കുറിച്ച് അദ്ദേഹം എവിടെയും പ്രതികരിച്ചിട്ടില്ല.
കിമ്മിന്റെ പല യാത്രകളും മണിക്കൂറുകളോളം നീളുന്നതാണ്. അദ്ദേഹത്തെ രസിപ്പിക്കാൻ ഒരു കൂട്ടം നർത്തകിമാരാണ് ട്രെയിനിലുള്ളത്. ഇവരെ ലേഡി കണ്ടക്ടർമാർ എന്നാണ് വിളിക്കുന്നത്. ഇതുകൂടാതെ എല്ലാ കോച്ചുകളിലും ടെലിവിഷൻ ഉണ്ട്. എന്നാൽ ഉത്തരകൊറിയൻ സംഭവവികാസങ്ങളെക്കുറിച്ച് മാത്രം വിവരങ്ങൾ നൽകുന്ന ഏതാനും ചാനലുകൾ മാത്രമാണ് ഇതിൽ ലഭിക്കുന്നതെന്ന് മാത്രം.
ചില യാത്രകൾക്ക് ഒന്നും രണ്ടും ദിവസങ്ങൾ വേണ്ടിവരും. അതുകൊണ്ട് തന്നെ യാത്രയിലെ മടുപ്പ് മാറ്റാൻ കിമ്മിനായി വിനോദ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ റഷ്യൻ, ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച് ഭക്ഷണങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച ഷെഫുമാരുടെ സംഘവും ട്രെയിനിലുണ്ട്.
Comments