തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശൂരും,കൊച്ചിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കളളപ്പണ ഇടപാട് കേസിൽ തൃശ്ശൂരിലും കൊച്ചിയിലുമായി ഒമ്പതിടത്താണ് ഇഡി പരിശോധന നടക്കുന്നത്. തൃശൂർ സർവ്വീസ് സഹകരണ ബാങ്കിലും അയ്യന്തോൾ സഹകരണ ബാങ്കിലും ഇഡി പരിശോധന പുരോഗമിക്കുകയാണ്. കള്ളപ്പണ കേസുമായി ബന്ധമുളള ആധാരം എഴുത്തുകാരുടെ വീടുകളിലും മുഖ്യപ്രതി സതീഷിന്റെ ബിനാമികളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.
സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിൽ 10 വർഷത്തിനിടെ സതീഷ് കുമാർ 40 കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തൽ. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്ക് സതീഷ് പണം നിക്ഷേപിച്ചതിന് ശേഷം പിൻവലിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ബാങ്കിൽ ഇഡി പരിശോധന നടത്തുന്നത്.
സിപിഎം നേതാവ് എം.കെ. കണ്ണൻ പ്രസിഡന്റായ ബാങ്കാണ് തൃശൂർ സർവീസ് സഹകരണ ബാങ്ക്. ഈ ഡി റെയ്ഡ് നടക്കുന്നത് കേരള ബാങ്കിന്റെ
വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് എന്നാണു വിവരം.
Comments