തൃശൂർ: മുൻ മന്ത്രി എ.സി മൊയ്തീനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഇഡി. മൊയ്തീനെ പ്രതിക്കൂട്ടിലാക്കുന്നതാണ് മുഖ്യസാക്ഷി കെ.എ ജിജോറിന്റെയും, കൗൺസിലർമാരുടെയും മൊഴികൾ. ഈ സാഹചര്യത്തിൽ മുൻമന്ത്രിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. കഴിഞ്ഞ തിങ്കളാഴ്ച മൊയ്തീനെ 9 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയത്.
മൊയ്തീന്റെയും, കൂടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന കൂടുതൽ രേഖകളുമായി ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. രണ്ടാം തവണ ചോദ്യം ചെയ്യുന്നതിന് മുമ്പായി എ.സി മൊയ്തീനെതിരെ കൂടുതൽ തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. മുഖ്യസാക്ഷി കെ.എ ജിജോറിന്റെയും, തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയുടെയും, വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ എന്നിവരുടെ മൊഴികൾ എ.സി മൊയ്തീന് എതിരാണ്. മൊയ്തീനെ ചോദ്യം ചെയ്തു കഴിഞ്ഞ ശേഷവും ഇവരെ നിരവധി തവണ വിളിച്ചു വരുത്തിയിരുന്നു. ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമായ വായ്പാ തട്ടിപ്പുകൾക്കും, കള്ളപ്പണം വെളുപ്പിക്കലിനും സിപിഎം നേതാക്കളിൽ പലരും പങ്കാളികളായെന്നാണ് മൊഴികൾ.
കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരിലും, കൊച്ചിയിലുമായി ഇന്നലെ ഇഡി റെയ്ഡുകൾ നടത്തിയിരുന്നു. അയ്യന്തോൾ സഹകരണ ബാങ്കിൽ 24 മണിക്കൂർ പിന്നിട്ട റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഈ റെയ്ഡുകൾക്ക് പിന്നാലെയാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എ.സി മൊയ്തീൻ വീണ്ടും ഇഡിക്ക് മുന്നിലെത്തുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകൾ കൂടി മുൻനിർത്തിയുള്ളതാകും ചോദ്യം ചെയ്യൽ. ഇതിനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും, മുൻ എംപിയുമായ പികെ ബിജുവിനെയും ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
Comments