ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൂര്‍ണമല്ല. അദ്ദേഹത്തിന് ഒരു അമ്പലത്തില്‍നിന്ന്, നമ്പൂതിരിയായ ശാന്തിക്കാരനില്‍നിന്ന് ജാതി വിവേചനമുണ്ടായതായാണ് വിവരണം. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
– എന്നാണ് സംഭവം എന്ന് മന്ത്രി പറഞ്ഞില്ല.
– എവിടെയാണ് സംഭവം എന്ന് പറഞ്ഞില്ല.
– ക്ഷേത്രം ദേവസ്വം നിയന്ത്രണത്തിലുള്ളതോ എന്ന് പറഞ്ഞില്ല.
– ആണെങ്കില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള അയിത്തം ആചരിച്ചതിന് ആ ശാന്തിക്കാരനെതിരേ കേസെടുത്തോ കേസ് കൊടുത്തോ എന്ന് പറഞ്ഞില്ല.
– മന്ത്രിയാണ്, സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിയാണ് എന്ന കാര്യം കെ. രാധാകൃഷ്ണന്‍ മറന്നു.
രാജ്യത്ത്, സംസ്ഥാനത്ത് അയിത്താചരണം നടക്കുന്നുവെന്ന വ്യാജ പ്രചാരണമാണ് അദ്ദേഹം നടത്തിയത്. ജാതി വിവേചനത്തിന്റെ പേരില്‍ പല ജാതികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാനുള്ള അവസരമാണ് ഒരുക്കിയത്.എല്ലാ ക്ഷേത്രങ്ങളേയും വിശ്വാസികളേയും സംശയിക്കാനും ആരോപിക്കാനും ആക്ഷേപിക്കാനും ഉള്ള അവസരമാണ് ഉണ്ടാക്കിയത്.
ഒരു മന്ത്രി,അതും ദേവസ്വം മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ‘കുറ്റകൃത്യം’.
സമുദായ-ജാതി-സാമൂഹ്യ സംഘര്‍ഷമുണ്ടാക്കാന്‍ ഇടയുണ്ടാക്കിയെന്ന കാരണത്തിന് മന്ത്രിക്കെതിരേ കേസെടുക്കാതിരിക്കാന്‍ യാതൊരു കാരണവും കാണുന്നില്ല.
ഇനി സംഭവം പറയാം: ഈ വര്‍ഷം ജനുവരിയില്‍ പയ്യന്നൂരിനടത്തുള്ള നന്ത്യാതൃക്കോവിലില്‍, അവിടത്തെ നടപ്പന്തല്‍ സമര്‍പ്പണ ചടങ്ങായിരുന്നു വേള. (മന്ത്രി പറഞ്ഞപോലയെ രണ്ടുമാസം മുമ്പല്ല, 8 മാസം മുമ്പ്).നടപ്പന്തല്‍ സമര്‍പ്പണം ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാനും ഒപ്പം സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യാനുമായിരുന്നു പരിപാടി. ആ ദിവസം തന്ത്രിക്ക് അസൗകര്യമുണ്ടായി. അദ്ദേഹം ക്ഷേത്ര മേല്‍ശാന്തിയും കീഴ്ശാന്തിയും വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. അങ്ങനെയായിരുന്നു പരിപാടി. (അതായത് മന്ത്രി വിളക്കുകൊളുത്തുക എന്ന ചടങ്ങില്ലായിരുന്നു).ക്ഷേത്ര പൂജകള്‍ പൂര്‍ത്തിയാകുംമുമ്പായിരുന്നു പരിപാടി.അവിടെ ഉച്ചപ്പൂജ 10.30 കഴിഞ്ഞാണ്. പരിപാടി 10 നായിരുന്നു. പരിപാടികൊണ്ട് ക്ഷേത്ര ആചാര അനുഷ്ഠാന ചടങ്ങുകള്‍ വൈകി. ക്ഷേത്ര ശ്രീകോവിലില്‍നിന്ന് കൊളുത്തിയ ദീപമാണ് ഉദ്ഘാടനത്തിന് കൊളുത്താന്‍ കൊണ്ടുവന്ന കൊടിവിളക്ക് മേല്‍ശാന്തി ദീപം കൊളുത്തി, കീഴ്ശാന്തിക്ക് കൈമാറി. കൊടിവിളക്ക് (തിരികത്തിക്കുന്ന വിളക്കിന് അങ്ങനെയാണ് പേര്) രണ്ടുപേരും ഓരോ തിരി കത്തിച്ച് നിലത്തുവെച്ചു. മന്ത്രി അല്ല ദേവസ്വം കമ്മീഷണറോ ക്ഷേത്ര സമിതിക്കാരോ ബോര്‍ഡംഗങ്ങളോ ആരായാലും അങ്ങനെയേ പറ്റു. കേരളത്തിലെ പൂജാ രീതി പ്രകാരം പൂജാരി കുളികഴിഞ്ഞ് മറ്റൊരാളെ തൊട്ടുകഴിഞ്ഞാല്‍ വീണ്ടും കുളിക്കാതെ ശ്രീകോവിലില്‍ കയറയാന്‍ പറ്റില്ല. അല്ലെങ്കില്‍ ഒരു മന്ത്രിക്ക് കൈകൊടുക്കാനൊന്നും ഒരു ശാന്തിക്കാരനും മടിക്കില്ല. അതൊരു ഗമയായി കണക്കാക്കുകയേ ഉള്ളു. (പക്ഷേ മന്ത്രി ഈ ക്ഷേത്രാചാര പരമായ ഇത്തരം കാര്യമൊന്നും അറിയാതെയാണ് ദേവസ്വം ഭരിക്കുന്നത്. അതല്ല മന്ത്രി തന്ത്ര വിദ്യാ പാരംഗതനാണെണെങ്കിൽ മനപ്പൂര്‍വം അതൊക്കെ പറയാതെ മറച്ചുവെച്ച് തെറ്റിദ്ധാരണ പരത്തി).ക്ഷേത്രത്തില്‍ വിളക്ക് കൊളുത്തുന്നതിന് ആഗ്രഹമോ താല്‍പര്യമോ ഉണ്ടായിരുന്നെങ്കില്‍ വിളക്കിലെ ബാക്കി തിരികള്‍ മന്ത്രിക്ക് കത്തിക്കാമായിരുന്നു .
എന്തായാലും, മന്ത്രിയുടെ രാഷ്‌ട്രീയ മുന്നണിക്കൂട്ടുകെട്ടിലുള്ളവര്‍ പൊതുസഭയില്‍ നിലവിളക്ക് കൊളുത്താന്‍ മടിക്കുമ്പോള്‍ ക്ഷേത്രത്തില്‍ നിലവിളക്ക് കൊളുത്താന്‍ ഭൗതികവാദിയായ മന്ത്രി ആഗ്രഹിക്കുന്നുവെന്നത് നല്ല ലക്ഷണമാണ്. ശേഷിക്കുന്ന തിരികള്‍ കത്തിച്ചത് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ഒരു മഹിള. അന്ന് മന്ത്രി ഈ വിഷയത്തില്‍ ചിലത് ഉദ്ഘാടനവേദിയില്‍ പറഞ്ഞു. അത് വിവാദമായി. അന്ന് പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തവന്നു. ശാന്തിക്കാര്‍ക്കെതിരേ നടപടി ഒന്നുമുണ്ടായില്ല. പക്ഷേ ഇപ്പോള്‍ 8 മാസം കഴിഞ്ഞ് ആ വിഷയം, സ്ഥലവും കാലവും പേരും വിവരണവുമൊന്നുമില്ലാതെ പറഞ്ഞ്, അതിന്റെ പേരില്‍ വിവാദത്തിന് ശ്രമിക്കുന്ന മന്ത്രിയുടെ പണിയുണ്ടല്ലോ… അത് തിരിഞ്ഞുപായും.
1. അയിത്തം നിയമ വിരുദ്ധമാണ്. മന്ത്രി എന്തുകൊണ്ട് പരാതിപ്പെട്ടില്ല?
2. മന്ത്രിക്കെതിരേ അയിത്തം ആചരിച്ചെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ കേസെടുത്തില്ല.
3. അന്ന് മന്ത്രിക്ക് ആ പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോകാമായിരുന്നില്ലേ.
4. മന്ത്രി പറയുന്നു, ഞാന്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നു, എന്റെ പണം ക്ഷേത്രങ്ങള്‍ സ്വീകരിക്കുന്നു എന്ന്.
5. മന്ത്രിയുടെ പോക്കറ്റിലെ പണം ഏത് അമ്പലത്തിന് കൊടുത്തിട്ടുണ്ട്? മന്ത്രി എവിടെയെങ്കിലും കാണിക്കയെങ്കിലും അര്‍പ്പിച്ചിട്ടുണ്ടോ?
6. വാസ്തവത്തില്‍ മന്ത്രി സാമൂഹ്യ സംഘര്‍ഷമുണ്ടാക്കുന്ന പ്രസംഗമല്ലേ നടത്തിയത്.
മന്ത്രിയുടെ പ്രസംഗം കേട്ടിട്ട് ഒരുത്തന്‍ സാമൂഹ്യ മാധ്യമത്തില്‍ ക്ഷേത്രങ്ങളിലേക്ക് ഇരച്ചുകയറി കൈയേറണമെന്ന്എഴുതിക്കണ്ടു,. അത് ക്ഷേത്ര വിശ്വാസികള്‍ നോക്കി നില്‍ക്കില്ലെന്നു ഉറപ്പാണ്. അത് സംഘര്‍ഷത്തിൽ കലാശിക്കും.അപ്പോള്‍ അതിനൊക്കെ പേരണകൊടുത്തുവെന്ന കാരണത്താല്‍ മന്ത്രിക്കെതിരേ കേസെടുക്കുകയാണ് വേണ്ടത്.
മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യത ഇല്ലാതായി.അതുകൊണ്ട് കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജി വെക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ വേണം.
ഇനി കെ രാധാകൃഷ്ണന്റെ യദാർത്ഥ അസുഖത്തിലേക്ക് വരാം.ഇദ്ദേഹം സി.പി.ഐ.എമ്മിന്റെ തൃശ്ശൂർ ജില്ലാ സെക്രട്ടറി ആയിരുന്ന ആളാണ്. 2016 മുതൽ 2018 വരെ ആയിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്റെ ജില്ലാ സെക്രട്ടറി പദവി. കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ കൊള്ള നടന്നത് കെ രാധാകൃഷ്‍ണൻ സെക്രട്ടറി ആയിരുന്ന ഈ കാലത്താണ്. കരുവന്നൂർ മുതൽ അയ്യന്തോൾ വരെയും, ഇനിയും പുറത്തുവരാത്ത തൃശ്ശൂർ ജില്ലയിലെ സി.പി.ഐ.എം നിയന്ത്രിച്ചിരുന്ന പരശ്ശതം സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കലും ലോൺ തട്ടിപ്പും ഒക്കെയായി കോടികൾ മുക്കിയത് രാധാകൃഷ്ണന്റെ കൂടി കാലത്താണ്.
സിപിഎം പോലെ ഒരു കേഡർ സംവിധാനത്തിൽ ജില്ലയിലെ പാർട്ടി സംവിധാനത്തിന്റെ ഉടമസ്ഥൻ ജില്ലാ സെക്രട്ടറിയാണ്. ആ കസേരയിൽ ഇരിക്കുന്ന ആൾ അറിയാതെ ഇലയനങ്ങില്ല എന്നാണ് വെപ്പ്. അതുകൊണ്ടു തന്നെ കരുവന്നൂരിലും അയ്യന്തോളിലും കയറിയിറങ്ങുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരുടെ റഡാറിൽ താനും ഉണ്ടാകുമെന്നു കെ രാധാകൃഷ്ണനറിയാം.
ആ വിഷയത്തിൽ നിന്ന് ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള അദ്ദേഹത്തിന്റെ കുരുട്ടു ബുദ്ധിയാണ് ഈ ജാതി വിവാദം എന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി തന്ന ധാരാളമാണ്. പക്ഷെ അതിനു വേണ്ടി ഏഴു മാസം മുൻപ് നടന്ന, ഏതാണ്ട് മറവിയിലാണ്ടു പോയ ഒരു സംഭവം കുത്തിപ്പൊക്കി, അതിൽ ജാതി വിവേചനം ഉണ്ടെന്നു വരുത്തി തീർത്ത് അങ്ങിനെയൊന്നും മനസ്സാ വാചാ കർമ്മണാ അറിയാത്ത രണ്ട് പാവം ശാന്തിക്കാരെ ബലിയാടാക്കി ജാമ്യമില്ലാ കേസിൽ പ്രതികളാക്കി ജയിലിൽ അടയ്‌ക്കാനുള്ള നീക്കം കൂടിയാണ് കെ രാധാകൃഷ്ണൻ നടത്തുന്നത്.
ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും എന്നതിൽ സംശയമില്ല. ഇത്രയും വക്രബുദ്ധി പ്രയോഗിച്ചു അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന കെ രാധാകൃഷ്ണൻ ഒരു നിമിഷം പോലും കളയാതെ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്
എഴുതിയത്
കാവാലം ശശികുമാർ
Comments