ലക്നൗ : ചികിത്സാ പിഴവിനെ തുടർന്ന് അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സർക്കാർ . ഒരു രോഗിയുടെ മരണത്തെ തുടർന്നാണ് ആശുപത്രി അടച്ചുപൂട്ടിയത് . സ്റ്റോൺ ഓപ്പറേഷന് മുമ്പ് അനസ്തേഷ്യ നൽകിയ ദിവ്യ ശുക്ല എന്ന രോഗിയാണ് കോമയിലേക്ക് പോയതും , വൈകാതെ മരണപ്പെട്ടതും .
കോമയിലായ രോഗിയെ അടിയന്തിര ചികിത്സയ്‌ക്കായി ലക്നൗവിലെ മേദാന്ത ആശുപത്രിയിലേക്ക് റഫർ ചെയ്‌തിരുന്നു . അവിടെ വച്ചാണ് അവർ മരിച്ചു. മരണത്തെ തുടർന്ന് ആശുപത്രി മാനേജ്‌മെന്റിനെതിരെ നടപടിയും ഒരു കോടി രൂപ സഹായവും ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു . കൂടാതെ അഡ്മിറ്റായിരുന്ന എല്ലാ രോഗികളെയും മറ്റ് ആശുപത്രികളിലേയ്‌ക്ക് മാറ്റി . സുരക്ഷാ കാരണങ്ങളാൽ ആശുപത്രിയിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
എന്നാൽ ഒരു രോഗി മരണപ്പെട്ടതിന്റെ പേരിൽ ആശുപത്രി ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടി തെറ്റാണെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു.തീരുമാനം മാറ്റിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും അജയ് റായ് പറഞ്ഞു.