തിരുവനന്തപുരം: ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ പോലീസ്. 72 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും നോട്ടീസ് അയച്ചു. സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ ആണ് നോട്ടീസ് നൽകിയത്. മൗറീഷ്യസും സിംഗപ്പൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പുകളാണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ്പുകൾ നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളുണ്ടെങ്കിൽ അതും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലോൺ ആപ്പുകളുടെ തട്ടിപ്പിനിരയായ നിരവധിപേരുടെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആപ്പുകളായതിനാലാണ് പോലീസ് ഗൂഗിളിനെ സമീപിച്ചത്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനവും പോലീസ് അവതരിപ്പിച്ചിരുന്നു. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിൽ വിവരങ്ങൾ നൽകാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.