കൊച്ചി: മലയാളി ഐഎസ് ഭീകരവാദക്കേസിൽ പ്രധാന ഡിജിറ്റൽ തെളിവുകൾ ഭീകരർ നശിപ്പിച്ചതായി എൻ ഐ എ കണ്ടെത്തി. നേരത്തെ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളെല്ലാം കത്തിച്ചുകളഞ്ഞതായി ഭീകരർ നൽകിയ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഒളിവിലുള്ള നേതാക്കളാണ് ഡിജിറ്റൽ തെളിവുകളെല്ലാം നശിപ്പിക്കാൻ രഹസ്യ നിർദ്ദേശം നൽകിയതന്ന് പിഎഫ്ഐ ഭീകരർ മൊഴി നൽകി. പി എഫ് ഐ നിരോധനത്തിന് പിന്നാലെയാണ് കയ്യിലുള്ള ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളെല്ലാം നശിപ്പിച്ചു കളയാൻ നേതാക്കൾ നിർദ്ദേശം നൽകിയത്. അന്വേഷണ സംഘങ്ങൾക്ക് തിരിച്ചെടുക്കാൻ കഴിയാത്ത വിധം തെളിവുകൾ നശിപ്പിക്കാനാണ് ഭീകരർക്ക് നേതാക്കളിൽ നിന്ന് ലഭിച്ച നിർദ്ദേശം.
മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയെല്ലാം തല്ലിതകർത്ത് കത്തിച്ചുകളയുകയായിരുന്നു. മതഭീകരവാദ ആശയ പ്രചരണത്തിനും, ഭീകരവാദ ഗ്രൂപ്പുകൾ തമ്മിലുള്ള ആശയ വിനിമയത്തിനും ഉപയോഗിച്ചവയായിരുന്നു ഈ ഡിജിറ്റൽ ഉപകരണങ്ങൾ. പി എഫ് ഐ നിരോധന സമയം ഉപയോഗിച്ചിരുന്ന ഫോണുകളെല്ലാം മാറ്റി പുതിയ ഫോണുകളാണ് എല്ലാവരുടെയും കൈവശമുള്ളത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോപ്പുലർ ഫ്രണ്ട് മുൻകാല പ്രവർത്തകരുടെ ഫോണുകൾ എൻഐഐ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങിയപ്പോഴാണ് അടുത്ത കാലത്ത് മാത്രം ഉപയോഗിച്ചിരുന്ന പുതിയ ഫോണുകളാണ് കൈവശമുള്ളതെന്ന് വ്യക്തമായത്.
തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളെല്ലാല്ലാം നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതോടെ ചോദ്യം ചെയ്ത് വിട്ടയച്ചവരെയെല്ലാം വീണ്ടും വിളിപ്പിച്ച് അനുബന്ധ തെളിവുകൾ ശേഖരിച്ചു വരികയാണ് എൻഐഎ. തെളിവുകൾ നശിപ്പിക്കുന്നതിന് മുമ്പ് കഴിഞ്ഞ വർഷം സെപ്റ്റംബറിലും, തുടർന്നും നടന്ന റെയ്ഡുകളിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പ്രധാന തെളിവാക്കി അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയാണ് എൻ ഐ എ.