ആലപ്പുഴ: പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ച പ്രിതി ഗ്രീഷ്മ ഇന്നലെ വൈകിട്ടോടെ ജയിൽ മോചിതയായി. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിൽ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തരുത് എന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് ഗ്രീഷ്മയ്‌ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ജെയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഗ്രീഷ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലേയ്‌ക്ക് കേസ് മാറ്റുന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് ഗ്രീഷ്മ പ്രതികരിച്ചു. കോടതിയിലുള്ള കാര്യങ്ങൾ കോടതി പരിഗണിക്കട്ടെയെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ പറഞ്ഞു. കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാതെ ഗ്രീഷ്മ ബന്ധുക്കൾക്കൊപ്പം പോവുകയായിരുന്നു.
സമൂഹത്തിന്റെ വികാരം എതിരാണെന്നതിനാൽ ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗ്രീഷ്മ സഹകരിച്ചിരുന്നു. കൂടാതെ പ്രതിയ്‌ക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരുന്നില്ല. കുറ്റപത്രം സമർപ്പിച്ചിട്ടും ജാമ്യം നിഷേധിക്കുകയാണ് എങ്കിൽ അതിന് മതിയായ കാരണം വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 15- നാണ് അട്ടക്കുളങ്ങരയിലെ ജയിലിൽ നിന്ന് ഗ്രീഷ്മയെ മാവേലിക്കര ജയിലിലേയ്‌ക്ക് മാറ്റിയത്. പിന്നാലെയാണ് ഗ്രീഷ്മയ്‌ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത്.