ഗാന്ധിനഗർ: സ്ത്രീകളുടെ ഉന്നമനത്തിനായി പ്രതിപക്ഷം ഇതുവരെ പരിശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതകളുടെ വികസനത്തിൽ പ്രതിപക്ഷത്തിന് സത്യസന്ധമായ താത്പര്യമുണ്ടായിരുന്നെങ്കിൽ ദശാബ്ദങ്ങളോളം വനിതാ സംവരണ ബിൽ നിഷേധിക്കില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ വഡോദരയിൽ സംഘടിപ്പിച്ച നാരീശക്തി വന്ദൻ അഭിനന്ദൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ബിൽ മൂന്ന് പതിറ്റാണ്ടോളമാണ് പ്രതിപക്ഷ പാർട്ടികൾ സ്തംഭിപ്പിച്ച് നിർത്തിയത്. ഒടുവിൽ ബിൽ പാസാക്കുമ്പോൾ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സ്ത്രീകളെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടിയുള്ള ജൻധൻ അക്കൗണ്ടുകൾ, ശൗചാലയങ്ങൾ എന്നിവ നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അവർ ഉജ്ജ്വല യോജനയെ പരിഹസിച്ചു. മുത്തലാഖിൽ നിന്ന് മുസ്ലീം സ്ത്രീകളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ കേവലം രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച് മാത്രമാണ് പ്രതിപക്ഷം ആശങ്കപ്പെട്ടതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷം ഇതുവരെ ആശങ്കപ്പെട്ടിട്ടില്ല, അവരുടെ വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് പ്രതിപക്ഷത്തിന്റെ ഉത്കണ്ഠ. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ എന്തുകൊണ്ട് പ്രതിപക്ഷം തയ്യാറായില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. വനിതാ സംവരണ ബില്ലിനെതിരെ ഇൻഡി സഖ്യം വിമർശനമുന്നയിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.