തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പടക്കമുള്ള സഹകരണ ബാങ്കുകളിലെ അഴിമതി കഥകളിൽ ന്യായീകരണ ക്യാപ്സൂൾ ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘ഒരു കറുത്ത വറ്റ് കിട്ടിയെന്ന് കരുതി ചോറ് മുഴുവൻ മോശമാകുമോ? അതുകളഞ്ഞ് ബാക്കി ചോറ് കഴിക്കണം’ എന്നായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണത്തെപ്പറ്റിയുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി. ഈ പ്രസ്താവനെയാണ് കടുത്ത ഭാഷയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചിരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയതിന്റെ കാരണഭൂതൻ പിണറായി ആണെന്ന് സുരേന്ദ്രൻ തുറന്നടിച്ചു.
‘കലം മുഴുവൻ കറുത്ത വറ്റാണ് കാണാനുള്ളത് പിണറായി വിജയൻ. ഈ മഹാപ്രസ്ഥാനത്തെ അതായത് സഹകരണപ്രസ്ഥാനത്തെ താങ്കളാണ് ഈ നിലയിലാക്കിയത്. നോട്ടു നിരോധന കാലത്ത് രാജ്ഭവനിലേക്ക് താങ്കൾ നടത്തിയ മാർച്ചുണ്ടല്ലോ അത് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കെ. വൈ.സി വേണമെന്ന് കേന്ദ്രം പറഞ്ഞപ്പോൾ താങ്കൾ അതിനെ എതിർത്തു. ഇപ്പോൾ പൊതു സോഫ്റ്റ്‌വെയർ വേണമെന്നതിനേയും താങ്കൾ എതിർക്കുന്നു. കള്ളപ്പണക്കാർക്കുവേണ്ടിയാണ് താങ്കൾ എപ്പോഴും പോരാടുന്നത്’.
‘അരവിന്ദാക്ഷനോടൊപ്പമല്ല എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവരോടൊപ്പം നിൽക്കുമെന്നായിരുന്നു താങ്കളും പാർട്ടിയും പറയേണ്ടിയിരുന്നത്. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചത് അദാനിയും അംബാനിയും കോർപ്പറേറ്റ് ഭീമന്മാരുമല്ല. പാവപ്പെട്ട കർഷകരും പെൻഷൻകാരും പിന്നെ നിത്യക്കൂലിക്കാരുമായിരുന്നെന്ന് താങ്കൾ ഓർക്കണമായിരുന്നു. ഇന്നിപ്പോൾ കേരളമാകെ സഹകരണബാങ്കുകളിലെ നിക്ഷേപകർ പണം പിൻവലിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിന് ഇഡിയോ ബിജെപിയോ കാരണക്കാരല്ല. ഇതിനെല്ലാം കാരണഭൂതൻ താങ്കൾ തന്നെയെന്ന് കാലം വിധിയെഴുതുകയാണ് കേരളത്തിൽ’-കെ.സുരേന്ദ്രൻ ഫേയ്സ്ബുക്കിൽ കുറിച്ചു.