ജയ്പൂർ: അഴിമതി ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെ വളർച്ചയുടെയും കൊലയാളിയാണെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. സമീപ വർഷങ്ങളിൽ അഴിമതികൾ തടയുന്നതിനെതിരായി നിരവധി പ്രവർത്തനങ്ങളാണ് നടന്നത്. രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിലെ ഗവേഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നീതി, ന്യായം, ജനാധിപത്യം, വിദ്യാഭ്യാസം, നവീകരണം തുടങ്ങിയവയുടെ പ്രധാന്യത്തെ അദ്ദേഹം അടിവരയിട്ടു. എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതി കൈവരിക്കാൻ സാധിക്കില്ലെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
അതേസമയം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപ്പിലാക്കുന്ന നാരീ ശക്തി വന്ദൻ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ജഗ്ദീപ് ധൻകർ അറിയിച്ചു. ഇന്ത്യയുടെ വളർച്ചയെ മുന്നോട്ടു കൊണ്ടു പോകാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വിദ്യാഭ്യാസം. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പ്രധാന്യം ചൂണ്ടിക്കാട്ടിയ ഉപരാഷ്‌ട്രപതി വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിറ്റ്‌സിൽ നിന്നുള്ള അഞ്ച് ഇന്റേണുകൾ രാജ്യസഭാ ചെയർമാനെ സുപ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നതിനു സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.