ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐ ആണെന്ന സൂചന ബലപ്പെടുന്നു. ഇന്റർ സർവീസസ് ഇന്റലിജൻസ് ഏർപ്പാടാക്കിയ ക്രിമിനൽ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാനഡയിൽ പുതിയ ഖലിസ്ഥാൻ മേധാവിയെ നിയമിക്കുന്നതിനുള്ള പാകിസ്താന്റെ ഗൂഢനീക്കമാണ് അണിയറയിൽ നടന്നതെന്നാണ് സൂചന.
ഇക്കഴിഞ്ഞ ജൂൺ 18നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കൊടുംകുറ്റവാളിയും ഖലിസ്ഥാൻ ഭീകരനുമായ ഹർദിപ് സിംഗ് നിജ്ജാർ വെടിയേറ്റു മരിച്ചത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയുടെ ഇടപെടലുകളുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. കനേഡിയൻ സർക്കാരിന്റെ വാദത്തെ തള്ളിയ ഇന്ത്യ, അസംബന്ധമായ ആരോപണമെന്നായിരുന്നു പ്രതികരിച്ചത്. കാനഡയുടെ ഖലിസ്ഥാൻ അനുകൂല സമീപനങ്ങളെയും ഭാരതം ശക്തമായി എതിർത്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് ആസൂത്രണം ചെയ്തതാണ് നിജ്ജാറിന്റെ കൊലപാതകമെന്നാണ് സൂചന. പുതിയ ഖലിസ്ഥാൻ മേധാവിയെ നിയമിക്കാനുള്ള പാകിസ്താന്റെ ഉദ്ദേശ്യമാണ് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഇതുസംബന്ധിച്ച് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ ലഭിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയെ സഹായിക്കാനാണ് ഐഎസ്ഐയുടെ നീക്കമെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങൾ ന്യൂഡൽഹി കാനഡയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു.