ലക്‌നൗ: അയോദ്ധ്യ ശ്രീരാമ മന്ദിരത്തിൽ 12 മണിക്കൂർ കൊണ്ട് 75,000-ത്തോളം പേർക്ക് ദർശനം നടത്താൻ കഴിയുമെന്ന് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര. ഭക്തന് സൂഗമമായ ദർശനവും ആരാധനയും ഉറപ്പാക്കാൻ എല്ലാംവിധ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
”നിലവിലെ കണക്കുകൾ അനുസരിച്ച് ഏകദേശം 70,000-75,000 ഭക്തർക്ക് 12 മണിക്കൂറിനുള്ളിൽ ക്ഷേത്രത്തിൽ ദർശനം നടത്താം. ഒരു ഭക്തന് ദേവന്റെ സന്നിധിയിൽ ഒരു മിനിറ്റോളം ചെലവഴിക്കാൻ സാധിക്കും. ആദ്യ ദിവസങ്ങളിൽ 1.25 ലക്ഷം പേർ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ക്ഷേത്രവും അനുബന്ധ നിർമ്മിതികൾക്കും ആയിരം വർഷത്തിലധികം ആയുർദൈർഘ്യം ഉറപ്പാക്കാൻ നിർമ്മാണത്തിന് ഉപയോഗിക്കേണ്ട വസ്തുക്കളുടെ മിശ്രിതം പ്രത്യേകം വികസിപ്പിക്കുകയായിരുന്നു. 5 ഐഐടികളാണ് വിദഗ്ദ ഉപദേശം നൽകി കൂടെയുണ്ടായത്” നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു.
ക്ഷേത്ര നിർമ്മാണം രണ്ട് ഘട്ടങ്ങളായാണ് പൂർത്തിയാകുക. ആദ്യഘട്ടം ഈ വർഷം ഡിസംബറോടെ പൂർത്തിയാകും. ഏകദേശം 2.6 ഏക്കർ ഭൂമിയിലാണ് ക്ഷേത്രത്തിന്റെ അടിസ്ഥാനം സ്ഥിതി ചെയ്യുന്നത്. താഴത്തെ നിലയിൽ അഞ്ച് മണ്ഡപങ്ങളുണ്ട്. അവിടെ 160 സ്തംഭങ്ങളാണ് ഒരുക്കുന്നത്. ഓരോ സ്തംഭത്തിലും രാമകഥയെ ആസ്പദമാക്കി 25 ശിൽപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. സ്തംഭത്തിന്റെ നിർമ്മാണം ഏകദേശം 50 ശതമാനവും പൂർത്തിയായതായും അഭിമുഖത്തിൽ പറഞ്ഞു.
ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി യുപി സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഖജനാവിൽ നിന്ന് ഒരു പൈസ പോലും ഉപയോഗപ്പെടുത്തിയിട്ടില്ല. ക്ഷേത്രനിർമ്മാണത്തിനുള്ള മുഴുവൻ പണവും ഭക്തരിൽ നിന്നാണ് സമാഹരിച്ചത്. 3500 കോടി രൂപ സംഭാവനയായി സമാഹരിച്ചിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റിനാണ് നിർമ്മാണത്തന്റെ മുഴുവൻ ചുമതല. ഈ സുപ്രീം കോടതി വിധി പ്രകാരമാണ് ട്രസ്റ്റ് രൂപീകരിച്ചത്. ഈ ട്രസ്റ്റിൽ ഒരു സർക്കാർ പങ്കാളികളല്ല. ഭക്തരെ നേരിട്ട് കാണാനും സംഭാവനകൾ ശേഖരിക്കാനും 4 ലക്ഷം ഗ്രാമങ്ങൾ സന്ദർശിച്ചതായും നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.