ചന്ദ്രനിലെ സൂര്യോദയത്തിന് ശേഷം ചന്ദ്രയാൻ-3 പേടകം ഉണരുന്നതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. എന്നാൽ പേടകം ഇനി ഉണർന്നില്ലെങ്കിൽ പോലും ദൗത്യം സമ്പൂർണ വിജയമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞു. നിലവിൽ സ്ലിപ്പിംഗ് മോഡിലുള്ള പ്രഗ്യാൻ റോവർ നൽകാൻ കഴിയുന്നതിന്റെ പരമാവധി വിവരങ്ങൾ ഇതിനോടകം തന്ന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാന്ദ്ര പകൽ മാത്രം ആയുസ് കണക്കാക്കിയാണ് ചന്ദ്രയാൻ-3 സജ്ജമാക്കിയതെന്നും എസ്. സോമനാഥ് പറഞ്ഞു.
ചന്ദ്രനിലെ താപനില മൈസ് 200 ഡിഗ്രിയോളമായിരുന്നുവെന്നും അതികഠിനമായ തണുപ്പിൽ ഇലക്ട്രോണിക് സർക്യൂട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിൽ അവ ഉണരും. ചന്ദ്രനിൽ നേരം പുലർന്നതിന് ശേഷം ഉപകരണങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ സിഗ്നലുകൾ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഇനി പേടകം ഉണർന്നാലും ലഭിക്കുന്നത് ‘ബോണസ്’ വിവരങ്ങളാകും. പേടകത്തിന്റെ നിർമ്മാണ ഘട്ടത്തിൽ നിശ്ചയിച്ചിരുന്ന എല്ലാ വിവരങ്ങളും റോവർ നൽകി കഴിഞ്ഞെന്നും സോമനാഥ് പറഞ്ഞു.