ഇടുക്കി: തട്ടുകടയിൽ നിന്നും ദോശയ്‌ക്കൊപ്പം ചമ്മന്തി നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഇടുക്കി പുളിയന്മലയിലാണ് സംഭവം. കച്ചവടം അവസാനിച്ച് കട അടയ്‌ക്കാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ കടയുടമ ശിവചന്ദ്രനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി.
ഇന്നലെ രാത്രിയാണ് സംഭവം. പുളിയന്മല അമ്പലമേട് സ്വദേശി സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്. പരിചയത്തിന്റെ പേരിൽ ജീവനക്കാർക്കായി വച്ചിരുന്ന ദോശയിലൊന്ന് ഇയാൾക്ക് നൽകി. എന്നാൽ ദോശക്കൊപ്പം കറി ഇല്ലാതിരുന്നതിനെ ചൊല്ലി തർക്കമായി. ഇതിനിടെ സുജീഷ് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ശിവചന്ദ്രനെ മർദ്ദിക്കുകയുമായിരുന്നു.
ആക്രമണത്തിനിടെ സുജീഷിന്റെ കടിയേറ്റ് ശിവചന്ദ്രന്റെ മൂക്കിന് മുറിവേറ്റു. മർദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാൾ ആക്രമിച്ചതായി പരാതിയുണ്ട്. പരിക്കേറ്റ ശിവയെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.