കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭഗബതിപൂർ സ്വദേശിനിയായ ബിജെപി പ്രവർത്തകയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവർത്തകയ്‌ക്കു നേരെ ആക്രമണം നടന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയങ്ങളിൽ ബൂത്ത് ഏജന്റായി 50-കാരി സജീവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിയിരുന്നു. ഈ സമയത്താണ് തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാ സംഘങ്ങൾ 50-കാരിയുടെ വീട്ടിൽ കയറി ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മദ്ധ്യവയസ്‌കയെ സെറാംപൂർ വാൽഷ് ആശുപത്രിയൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു വിധേയയായ 50-കാരി തുടർന്നും ഗുണ്ടകളിൽ നിന്നും മാനസിക പീഡനത്തിനു ഇരയായിരുന്നു. പോലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് 50-കാരി പറഞ്ഞു. ഗുണ്ടകളിൽ നിന്നും ആക്രമണം പതിവായതോടെ തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായും ഇവർ പറഞ്ഞു. ഇതേതുടർന്നാണ് ദേശീയ കമ്മീഷൻ മദ്ധ്യവയസ്‌കയ്‌ക്കു നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചത്.
അന്വേഷണ സമിതിയുടെ ചെയർപേഴ്‌സണായി മംമ്ത കുമാരിയെ നിയമിച്ചു. സംഘം ഈ മാസം 4-ന് സെറാംപൂർ വാൽഷ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ച് അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു.