ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് ഭ്രമണപഥം മാറാതെ നിന്നതിന് ചരിത്രത്തിലാദ്യമായി സാറ്റലൈറ്റ് ടെലിവിഷന്‍ കമ്പനിക്ക് പിഴയിട്ട് അമേരിക്കന്‍ സര്‍ക്കാര്‍. ഡിഷ് നെറ്റ്‌വര്‍ക്കെന്ന അമേരിക്കന്‍ കമ്പനിക്കാണ് സര്‍ക്കാര്‍ ഒരുലക്ഷത്തി അമ്പതിനായിരം ഡോളര്‍ പിഴ ചുമത്തിയത്. 2002 മുതല്‍ ഭൂമിയില്‍ നിന്ന് 36000 കിലോമീറ്റര്‍ അകലെയുള്ള ജിയോ സേറ്റഷനറി ഭ്രമണപഥത്തിലാണ് ഇക്കോസ്റ്റാര്‍ 7 തുടരുന്നത്. ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ നിന്നും മാറ്റുന്നതില്‍ വന്ന പിഴവും, സാറ്റ്‌ലൈറ്റില്‍ നിന്നും ഉണ്ടാകുന്ന അവശിഷ്ടങ്ങളുടെ പേരിലുമാണ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്. സാറ്റലൈറ്റ് പോളിസികള്‍ പാലിക്കാത്തതിനേ തുടര്‍ന്നുള്ള ആദ്യ ശിക്ഷാ നടപടിയായാണ് ഈ നീക്കമെന്നാണ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ വിശദീകരിച്ചത്.
2012 ലാണ് ഇക്കോസ്റ്റാര്‍ 7 ന്റെ പ്രവര്‍ത്തനകാലം അവസാനിച്ചത്. ഇതോടെ ഉപഗ്രഹം ഭ്രമണ പഥത്തില്‍ നിന്ന് 300 കിലോമീറ്റര്‍ മാറ്റി സ്ഥാപിച്ച ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു കമ്പനി നല്‍കിയിരുന്ന ധാരണ. സാറ്റ്‌ലൈറ്റ് പ്രവര്‍ത്തന രഹിതമാവുന്നതോടെ ഭ്രമണ പഥത്തില്‍ നിന്ന് മറ്റ് സാറ്റലൈറ്റുകള്‍ക്ക് അപകടമുണ്ടാകാത്ത നിലയില്‍ സാറ്റലൈറ്റുകളുടെ ശ്മശാന സ്ഥലമായി കാണുന്ന മറ്റൊരു ഭ്രമണ പഥത്തിലേക്ക് എത്തിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ധനം കുറഞ്ഞതോടെ 120 കിലോമീറ്റര്‍ മാത്രമാണ് ഇക്കോ സ്റ്റാര്‍ 7 നെ മാറ്റാനായത്. ഇതാകട്ടെ ഭൂസ്ഥിര ഭ്രമണ പഥത്തില്‍ നിന്ന് വെറും 178 കിലോമീറ്റര്‍ അകലെയായിരുന്നു. അത്‌കൊണ്ട് തന്നെ ഭ്രമണപഥത്തില്‍ സാറ്റലൈറ്റിന്റെ അവശിഷ്ടങ്ങള്‍ അടിയുന്നുവെന്നാണ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ കണ്ടെത്തിയത്.
ഇത്തരത്തിലുള്ള അവശിഷ്ടങ്ങളില്‍ തട്ടി മറ്റ് ഉപഗ്രഹങ്ങള്‍ തകരുവാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എഫ്‌സിസി സാറ്റലൈറ്റ് കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയത്. യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സ് ലഭ്യമാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ 1000000ത്തോളം ബഹിരാകാശ മാലിന്യങ്ങളാണ് ഭൂസ്ഥിര ഭ്രമണ പഥത്തിലുള്ളത്. ഈ ബഹിരാകാശ മാലിന്യങ്ങള്‍ക്ക് ബഹിരാകാശ പേടകത്തിന്റെ യാത്ര അവതാളത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.















