തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും തട്ടിപ്പ് നടത്തിയതായുള്ള നിർണായക വിവരങ്ങൾ പുറത്ത്. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തൽ.
നിയമന കോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ മുതൽ റഹീസിനെയും ബാസിത്തിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യ കേരളം പദ്ധതിയുടെ പേരിൽ വ്യാജ നിയമന ഉത്തരവുകളിറക്കിയത് റഹീസാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. അഖിൽ സജീവ് റഹീസുമായി ചേർന്നാണ് ഇമെയിൽ ഐഡി ഉണ്ടാക്കിയത്. അഖിലും റഹീസുമായി ഇന്റിരീയർ ഡിസൈൻസിന്റെ ബിസിനസ് നടത്തിയിരുന്നെങ്കിലും ബിസിനസ് തകർന്നിരുന്നു. തുടർന്നാണ് ഇരുവരും തട്ടിപ്പ് നടത്താൻ തുടങ്ങിയതെന്ന് പോലീസ് പോലീസ് പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പോലീസ് കഴിഞ്ഞ ദിവസം പ്രതി ചേർത്തിരുന്നു. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. ഇരുവരും പണം വാങ്ങിയതിന്റെ തെളിവ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.