കാസർകോട്: സർക്കാർ അവഗണനയ്‌ക്കെതിരെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ദുരിത ബാധിത പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കണമെന്നാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്നും ജനകീയ മുന്നണി അറിയിച്ചു.
2017 ഏപ്രിലിൽ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും വിദഗ്ധഡോക്ടർമാർ 1905 ദുരിത ബാധിതരെ കണ്ടെത്തിയെങ്കിലും പിന്നീടത് 287 ആയി ചുരുക്കുകയായിരുന്നു. 1031 പേരെ കൂടി പട്ടികയിൽ തിരികെ ഉൾപ്പെടുത്തണമെന്നാണ് ജനകീയ മുന്നണി ആവശ്യപ്പെടുന്നത്.
പ്രക്ഷോഭത്തിന്റെ ഭാഗമായി കളക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു. സൗജന്യ മരുന്ന് വിതരണം തുടരുക, മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യുക, ദുരിത ബാധിതർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ് തുടങ്ങുക, മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ജനപ്രതിനിധികളും രാഷ്ടീയ സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. നീതി ലഭിക്കും വരെ സമരം തുടരാനും പ്രതിഷേധം ശക്തമാക്കാനുമാണ് എൻഡോ സൾഫാൻ പീഡിത ജനകീയ മുന്നണിയുടെ തീരുമാനം.