തിരുവനന്തപുരം: വർക്കലയിൽ പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിൽ കവർച്ച. കാണിക്ക വഞ്ചികൾ തകർത്ത് പണം കവർന്നു. ഓട് പൊളിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കയറിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പണവും വിലപിടിപ്പുള്ള പല സാധനങ്ങളും മോഷണം പോയതായി ക്ഷേത്രത്തിലെത്തിയ ജീവനക്കാർ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി പരിശോധന ആരംഭിച്ചു.
കോഴിക്കോട് നാദാപുരത്തും ഇന്നലെ സമാന രീതിയിൽ മോഷണം നടന്നിരുന്നു. നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. മൂന്നു മാസത്തിലധികമായി തുറക്കാത്ത ഭണ്ഡാരത്തിൽ നിന്നാണ് പണം നഷ്ടമായത്. രണ്ട് ഭണ്ഡാരങ്ങളിൽ നിന്നായി അര ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.