ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. അധികാരത്തിലെത്താൻ തെറ്റായ വാഗ്ദാനങ്ങൾ നൽകുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ സ്വഭാവമെന്ന് കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു.
രാഹുലും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അടുത്തിടെ മദ്ധ്യപ്രദേശിൽ നടന്ന പൊതുറാലിയിൽ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
‘രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പരാജയപ്പെട്ടു. ഈ സംസ്ഥാനങ്ങളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിലും തൊഴിലില്ലായ്മ വേതനം നൽകുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് കപട വാഗ്ദാനങ്ങൾ പറയാനാണ് അവർ വരുന്നത്. രാഹുലിനോട് ഒരു കാര്യം ചോദിക്കണം, തെറ്റായ വാഗ്ദാനങ്ങൾ നൽകി നിങ്ങൾ അധികാരത്തിലെത്തുന്നു. എന്നിട്ട് ഉറപ്പുകൾ പാലിക്കാതിരിക്കുന്നു. എന്ത് മാതൃകയാണ് ഇത്’.. എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
ഹിമാചൽപ്രദേശിൽ എല്ലാ സ്ത്രീകളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 1,500 രൂപ നിക്ഷേപിക്കുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ 10 മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും എത്തിയില്ല. ഹിമാചൽപ്രദേശിലെയും കർണാടകയിലെയും കോൺഗ്രസ് സർക്കാരുകൾ വികസനത്തിന് പണം ചിലവഴിക്കുന്നത് നിർത്തിയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.