ജെറുസലേം: ഇസ്രായേലിനെതിരായ ഹമാസ് ഭീകരരുടെ ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ എന്നീ രാജ്യങ്ങൾ. ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നുവെന്ന് നാല് രാജ്യങ്ങളും അറിയിച്ചു. ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഞങ്ങൾ ഇസ്രായേലി അധികാരികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇസ്രായേലിൽ കുടുങ്ങിപ്പോയിട്ടുള്ള ബ്രിട്ടീഷ് പൗരന്മാർ യാത്രാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് ഭീകരർ ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ബ്രിട്ടൻ ‘അസന്ദിഗ്ധമായി അപലപിക്കുന്നുവെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ യുകെ എപ്പോഴും പിന്തുണയ്‌ക്കുമെന്നും വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.
‘ഇസ്രായേലിനും അവിടുത്തെ ജനങ്ങൾക്കുമെതിരെ നടക്കുന്ന ഭീകരാക്രമണങ്ങളെ ഫ്രാൻസ് അപലപിച്ചതായും ഇസ്രായേലിനോട് പൂർണ്ണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ നടക്കുന്ന സംഭവവികാസങ്ങൾ ഭയാനകമാണ്. ഈ ഭീകരാക്രമണങ്ങൾ അസ്വീകാര്യമാണ്, എല്ലാവരും അപലപിക്കേണ്ടതാണ്. തങ്ങൾ ഇസ്രയേലിനും ഇസ്രായേലികൾക്കും ഒപ്പം നിൽക്കുന്നുവെന്ന് ഫ്രഞ്ച് എംബസിയും പ്രതികരിച്ചു.
ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. ‘ഗാസയിൽ നിന്ന് ഇസ്രായേലിനെതിരെയുള്ള ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള അക്രമങ്ങളും റോക്കറ്റുകളും ഇപ്പോൾ അവസാനിപ്പിക്കണം. ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിനോട് ഞങ്ങൾ പൂർണ്ണമായ ഐക്യദാർഢ്യത്തിലാണ്’, ബെയർബോക്ക് എക്സിൽ കുറിച്ചു.
ജറുസലേമിലെയും ടെൽ അവീവിലെയും ജനതയ്‌ക്കെതിരായ റോക്കറ്റ് ആക്രമണങ്ങൾ ഉൾപ്പെടെ ഇസ്രയേലിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഹമാസിന്റെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇസ്രായേലിന് പിന്തുണ അറിയിക്കുന്നുവെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയവും എക്സിൽ പറഞ്ഞു.
അതേസമയം ഈ വർഷത്തെ ഏറ്റവും വലിയ ആക്രമണത്തിനാണ് ടെൽ അവീവ് സാക്ഷ്യം വഹിച്ചത്. ജറുസലേമിൽ ഉൾപ്പെടെ തെക്കൻ, മദ്ധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി സൈന്യം അറിയിച്ചു. ഹമാസ് ഭീകരർ രാജ്യത്തേക്ക് 5,000 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. ഗാസയുടെ റോക്കറ്റ് ആക്രമണത്തിൽ നാല് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.