ടെൽഅവീവ്: ഹമാസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. ഗാസയിൽ നിന്ന് ഹമാസ് ഭീകരർ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ടെന്നും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരരുടെ അപ്രതീക്ഷിതമായ നുഴഞ്ഞുകയറ്റത്തിൽ ആയിരത്തോളം പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേലിലേക്ക് ഹമാസ് ഭീകരരുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. തുടർന്ന് ഹമാസ് ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിയ്‌ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ഹമാസ് ഭീകരരുടെ 17 ഓളം കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തി. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഗാസയിൽ 198 പേരാണ് കൊല്ലപ്പെട്ടത്.
ഇതൊരു ഏറ്റുമുട്ടലല്ല, യുദ്ധമാണെന്നും നമ്മൾ വിജയിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ ജനങ്ങളോട് പറഞ്ഞു. ഇസ്രായേൽ അതിർത്തി മേഖലകളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ ‘യുദ്ധം’ പ്രഖ്യാപിക്കുകയായിരുന്നു.















