പത്തനംതിട്ട:നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവനെ കുറിച്ച് വെളിപ്പെടുത്തലുമായി സുഹൃത്ത്. അഖിൽ സജീവുമായി വർഷങ്ങളായി അടുത്ത ബന്ധമാണെന്നും തട്ടിപ്പിനിരയാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ലെന്നും സുഹൃത്തും പരാതിക്കാരനുമായ ഓമല്ലൂർ സ്വദേശി അജി പറഞ്ഞു.
സ്‌പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്താണ് അഖിൽ നാലര ലക്ഷരത്തോളം രൂപ അജിയുടെ കൈയിൽ നിന്നും വാങ്ങിയത്. അഖിലിനെ വിശ്വസിച്ച് കടം വാങ്ങിയും പലിശയ്‌ക്കെടുത്തും സ്വർണം പണയം വച്ചുമാണ് പണം നൽകിയതെന്ന് പ്ലമ്പിംഗ് തൊഴിലാളിയായ അജി പറഞ്ഞു.
അഖിലിന്റെ പോളിടെക്‌നിക്കിലെ സഹപാഠിയാണ് അജി. ആശുപത്രിയിലാണെന്ന് പറഞ്ഞ് ഒരു തവണ അഖിൽ ഇയാളിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. തുടർന്ന് കുറച്ച് പണം കൂടി നൽകിയാൽ സ്‌പൈസസ് ബോർഡിൽ ജോലി ശരിയാക്കി തരാമെന്ന് അഖിൽ വാഗ്ദാനം നൽകുകയായിരുന്നെന്നും അജി പറയുന്നു.