അഹമ്മദാബാദ്: ഒക്ടോബര്‍ 14ന് നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ഒരുക്കുന്നത് പഴുതടച്ച സുരക്ഷ. ഹൈ വോള്‍ട്ടേജ് മത്സരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. 26/11 ഹീറോകളെ അണിനിരത്തിയുള്ള സുരക്ഷയില്‍ ഒരു ഈച്ച പോലും അനുമതിയില്ലാതെ അകത്തു കടക്കില്ല. ചിരവൈരികളുടെ പോരാട്ടത്തിന് ഇനി നാല് ദിവസമാണ് ശേഷിക്കുന്നത്.
ഗുജറാത്ത് പോലീസ്, എന്‍എസ്ജി, ആര്‍.എ.എഫ്, ഹോം ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഏജന്‍സികളിലെ 11,000-ലധികം ഉദ്യോഗസ്ഥരെ അഹമ്മദാബാദിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിലും വിന്യസിക്കും. പ്രശ്‌ന ബാധിത മേഖലകളില്‍ ഇപ്പോഴേ സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്റ്റേഡിയത്തിന്റെ പരിസരത്ത് എന്‍.എസ്.ജിയുടെ ഒരു ആന്‍ഡി ഡ്രോണ്‍ ടീമിനെയും വിന്യസിക്കും.
കഴിഞ്ഞ ദിവസം, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി, സംസ്ഥാന ഡി.ജി.പി വികാസ് സഹായ്, ജി എസ് മാലിക്, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗാന്ധിനഗറില്‍ കൂടിക്കാഴ്ച നടത്തി സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
മുഖ്യമന്ത്രി സുരക്ഷാ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തതായും മത്സരത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും മുതിര്‍ പോലീസ് ഉദ്യോഗസ്ഥനായ മാലിക് പറഞ്ഞു.