ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്് സിംഗിന്റെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. ഇറ്റലിക്ക് പുറമേ ഫ്രാൻസിലും അദ്ദേഹം സന്ദർശനം നടത്തും.
സുരക്ഷാ-പ്രതിരോധ നയം, ഗവേഷണവും വികസനവും, സൈനിക മേഖലയിലെ വിദ്യാഭ്യാസം, സമുദ്ര മേഖലയെക്കുറിച്ചുള്ള അവബോധം, പ്രതിരോധ വിവരങ്ങൾ പങ്കിടൽ, വികസനം, നിർമ്മാണം, സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെയുള്ള വ്യാവസായിക മേഖലകളിലെ ഉഭയകക്ഷി ബന്ധം എന്നിവ ഇറ്റലിയുമായുള്ള സഹകരണ കരാർ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
രാജ്‌നാഥ്് സിംഗ് ഇറ്റാലിയൻ പ്രതിരോധമന്ത്രി ഗൈഡോ ക്രോസെറ്റോയുമായി പ്രതിരോധ സഹകരണ വിഷയങ്ങളിൽ ചർച്ച നടത്തിയതിന് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ വ്യാവസായിക മേഖലകളിലാണ് കരാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും പ്രസ്താവനയിൽ പറയുന്നു.
ചർച്ചയിൽ, ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഇറ്റാലിയൻ പ്രതിരോധ കമ്പനികളും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കണമെന്ന് രാജ്നാഥ്് സിംഗ് നിർദ്ദേശിച്ചു.
സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, അദ്ദേഹം ഈ ആഴ്ച പാരീസിൽ ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലെകോർനുവുമായി അഞ്ചാം വാർഷിക പ്രതിരോധ സംഭാഷണം നടത്തും. ഫ്രാൻസിൽ നിന്നും ഇന്ത്യ മാരിടൈം ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെയുള്ള ചില പ്രധാന സൈനിക ഏറ്റെടുക്കലുകൾ നടത്തിയിട്ടുണ്ടായിരുന്നു. ഇതിന് പിന്നോടിയായിട്ടാണ് രാജ്നാഥ് സിംഗിന്റെ ഫ്രാൻസ് സന്ദർശനം. അടുത്തിടെയാണ് ഇന്ത്യയും ഫ്രാൻസും തന്ത്രപരമായ പങ്കാളിത്തതിന്റെ 25-ാം വാർഷികം ആഘോഷിച്ചത്.
നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ 45,000 ടൺ ഭാരമുള്ള ഐഎൻഎസ് വിക്രാന്തിനായി ഫ്രഞ്ചിൽ നിന്ന് 26 റാഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ശ്രമിക്കുന്ന സമയത്താണ് സിംഗിന്റെ ഫ്രാൻസ് സന്ദർശനം. പുതിയ ഡെക്ക് അധിഷ്ഠിത യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നാവികസേനയെ സജ്ജീകരിക്കുന്നതിനുള്ള നേരിട്ടുള്ള മത്സരത്തിൽ റാഫേൽ എം അമേരിക്കൻ എഫ്/എ-18 സൂപ്പർ ഹോർനെറ്റിനെ പിന്തള്ളിയിരുന്നു.