ബെയ്ജിംഗ്: ജനന നിരക്കിൽ റെക്കോഡ് ഇടിവ് രേഖപ്പെടുത്തി ചൈന. കഴിഞ്ഞ വർഷം 10 ശതമാനത്തിന്റെ കുറവാണ് ചൈനീസ് ജനന നിരക്കിൽ രേഖപ്പെടുത്തിയത്. 1949-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്. 80-കളിൽ ചൈനയിൽ ആരംഭിച്ച ‘ഒരേയൊരു കുട്ടി’ നയമാണ് ജനനനിരക്ക് ഈ രീതിയിൽ കുറയുവാൻ കാരണം. ജനന നിരക്കിലെ കുറവിന് പുറമേ ജനസംഖ്യയിലും ചൈനയിൽ കുറവുണ്ടായിട്ടുണ്ട്. 1.41 ലക്ഷം കോടിയുടെ കുറവാണ് ആകെ ജനസംഖ്യയിൽ രേഖപ്പെടുത്തിയത്.
2016-ൽ ചൈന അവരുടെ ‘ഒരേയൊരു കുട്ടി’ നയം മാറ്റിയതോടെ ജനസംഖ്യയിൽ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തെ 40 ശതമാനം ദമ്പതികളും രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകി .15 ശതമാനം കുടുംബങ്ങളിൽ നിന്നുള്ളവർ മൂന്നോ അതിലധികമോ കുട്ടികൾക്കും ജന്മം നൽകിയിട്ടുണ്ട്. എന്നാൽ, ഇത് ചൈനയിലെ ജനന നിരക്കിലോ ജനസഖ്യാ നിരക്കിലോ കാര്യമായ വർദ്ധനവ് ഉണ്ടാക്കിയിട്ടില്ല.
ശിശു പരിപാലനത്തിലും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചിലവുകൾ വർദ്ധിച്ചുവരുന്നതും തൊഴിലില്ലായ്മ, തൊഴിൽ അരക്ഷിതാവസ്ഥ, ലിംഗവിവേചനം എന്നിവയും ഒന്നിലധികം കുട്ടികൾ വേണമെന്ന ചിന്തയിൽ നിന്ന് ചൈനീസ് ജനതയെ പിന്നോട്ട് വലിച്ചിട്ടുണ്ട്. കുട്ടികൾ വേണ്ടെന്ന് വെയ്‌ക്കുന്നവരുടെ എണ്ണവും രാജ്യത്ത് വർദ്ധിച്ചു.