ബെംഗളൂരു: ആദായ നികുതി വകുപ്പ് ബെംഗളൂരുവിലെ മുൻ കോൺട്രാക്ടറുടെ വീട്ടിൽ നിന്ന് 42 കോടി രൂപ കണ്ടെടുത്തതിന് പിന്നിൽ തെളിയുന്നത് കോൺഗ്രസിന്റെ അഴിമതി ഭരണമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് കോൺഗ്രസും അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ചില കോൺട്രാക്ടർമാരുടെ വീടുകളിൽ നിന്ന് 100 കോടിയിലധികം രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്. തിരഞ്ഞെടുപ്പിന് മുമ്പ് ഈ പണം കണ്ടെടുത്തതിലൂടെ കോൺഗ്രസിന്റെ അഴിമതി ജനങ്ങൾ തിരിച്ചറിഞ്ഞു. ഇത് വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പിന്തുണയുളള കോൺട്രാക്ടർമാർ ബിജെപിക്കെതിരെ നുണ പ്രചരണം നടത്തുന്നതിന് സജീവമായി നിലകൊണ്ടു. കർണാടകയുടെ ദൗർഭാഗ്യം കോൺഗ്രസ് സർക്കാരാണ്്. കള്ളപ്പണം വെളുപ്പിക്കുന്നതിനും അഴിമതി നടത്തുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പണം സ്വരൂപിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് കർണാടകയിൽ സർക്കാർ പ്രവർത്തിക്കുന്നത്.
ഛത്തീസ്ഗഡിനെയും രാജസ്ഥാനെയും കോൺഗ്രസ് അഴിമതിയുടെ ഭാഗമാക്കി. തെലങ്കാനയിലും മദ്ധ്യപ്രദേശിലും സമാനമായ അഴിമതി നടത്തി ജനങ്ങളെ കൊള്ളയടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അതിനായാണവർ അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നത്. കോൺഗ്രസ് ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അത് നടപ്പിലാക്കാൻ അവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.