ഭോപ്പാൽ: അധികാരം ആസ്വദിക്കാനല്ല ജനങ്ങളെ സേവിക്കാനാണ് താൻ മുഖ്യമന്ത്രിയായതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മദ്ധ്യപ്രദേശ് തന്റെ ക്ഷേത്രമാണെന്നും ഇവിടെ താമസിക്കുന്നവർ തന്റെ ദൈവമാണെന്നും ചൗഹാൻ പറഞ്ഞു. മദ്ധ്യപ്രദേശിലെ ഷാഡോൾ ജില്ലയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ മുഖ്യമന്ത്രിയാകുന്നത് അധികാരത്തിൽ ഇരിക്കാൻ മാത്രമല്ല, ജനങ്ങളെ നന്നായി സേവിക്കാനാണ്. മദ്ധ്യപ്രദേശിലെ ജനങ്ങളുടെ പുരോഹിതനാണ് ഞാൻ. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഈ ദിവസങ്ങളിൽ കോൺഗ്രസുകാർ വലിയ ആശങ്കയിലാണ്. ലാഡ്‌ലി ബഹ്ന യോജനയുടെ ഭാഗമായി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു.
നിങ്ങളുടെ പ്രശ്‌നം എന്താണ്…? കോൺഗ്രസ് ഒരിക്കലും പണം നൽകിയിട്ടില്ല. സർക്കാർ പദ്ധതി തുക 1,000 രൂപയിൽ നിന്ന് 1,250 രൂപയായി വർദ്ധിപ്പിച്ചു. പദ്ധതിയുടെ പണം ക്രമീകരിക്കുന്ന നടപടികൾ നടക്കുകയാണ്. അത് നടപ്പിലാക്കിയ ഉടൻ 1,250 രൂപയിൽ നിന്ന് 3,000 രൂപയായി ഉയർത്തുന്നതായിരിക്കും. മദ്ധ്യപ്രദേശിലെ മുഴുവൻ ജനങ്ങളും എന്റെ കുടുംബമാണ്. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിനാണ് നിങ്ങളുടെ സഹോദരൻ നിങ്ങളെ സേവിക്കുന്നത്’ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.