പാരിസ്: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാൻസ് ഭരണകൂടം. പാലസ്തീൻ പതാകയുമായി തെരുവിലിറങ്ങി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരും കുടുങ്ങും. വിസ റദ്ദാക്കി തിരികെ നാട്ടിലേക്ക് അയക്കാൻ ഫ്രാൻസ് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രതിഷേധക്കാരായ വിദേശികളെ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് പാലസ്തീൻ അനുകൂല പ്രകടനങ്ങൾ ഫ്രാൻസ് പൂർണമായും നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമെയിൻ ഉത്തരവ് പുറത്തിറക്കി. പാലസ്തീൻ അനുകൂലികൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. പാരീസിൽ കഴിഞ്ഞ ആഴ്ച നടത്തിയ പ്രതിഷേധത്തെ പോലീസ് ശക്തമായാണ് നേരിട്ടത്. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത പ്രതിഷേധക്കാർക്ക് നേരെ പോലീസ് ബലംപ്രയോഗിച്ചു. പോലീസിനോട് ശക്തമായി നിലകൊള്ളാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നൽകിയിരിക്കുന്ന സന്ദേശം. വെറുപ്പിനെതിരെ രാജ്യം ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകര സംഘടന തന്നെയാണെന്നും അതാണ് ഫ്രാൻസിന്റെ നിലാപാടെന്നും എക്സിലൂടെ മാക്രോൺ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്റെ തകർച്ചയും ഒടുക്കവുമാണ് ഹമാസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കൂട്ടിച്ചേർത്തു. മാക്രോൺ നൽകുന്ന പിന്തുണയ്‌ക്ക് ഇസ്രായേൽ സായുധ സേന നന്ദി അറിയിച്ച് രംഗത്തുവന്നു.