ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും കൂടികാഴ്‌ച്ച. ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദശിച്ച വിവരം പിഎംഒ ഓഫീസാണ് എക്സിലൂടെ അറിയിച്ചത്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
പിന്നാലെ സിൻഹയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അറിയിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് കാണുകയും അദ്ദേഹത്തിന് വിജയദശമി ആശംസകൾ നേരുകയും ചെയ്തു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ‘കോങ് പോഷ്’ (കുങ്കുമപ്പൂവ്) സമ്മാനിച്ചു.” എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്.
ജമ്മു കശ്മീരിലെ എല്ലാ കമ്മ്യൂണിറ്റികളുടേയും സമഗ്ര വികസനത്തിനായുള്ള ഭരണകൂടത്തിന്റെ വിവിധ സംരംഭങ്ങളെ കുറിച്ചും മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി ദേശീയമാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടുവെന്നും തീവ്രവാദം അതിന്റെ അവസാന ശ്വാസം എടുക്കുകയാണെന്നും എടുക്കുകയാണെന്നും മനോജ് സിൻഹ ഇന്നലെ പറഞ്ഞിരുന്നു. കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിൽപ്പെട്ട ജീവനക്കാർക്ക് അവരുടെ ഭവന ആവശ്യങ്ങൾക്കായി കുറഞ്ഞ നിരക്കിൽ താഴ്‌വരയിൽ ഭൂമി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാതാ ഭദ്രകാളി ക്ഷേത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.















