ദുർഗാ പൂജാ പന്തലിൽ ഒരു കെട്ട് ഖുറാനുമായെത്തിയ യുവാവിനെ തടഞ്ഞ് പ്രദേശവാസികൾ. ചിറ്റഗോങ്ങിലെ ഹത്തസാരിയിലെ ശ്രീ ശ്രീ രക്ഷകാളീ ക്ഷേത്രത്തിലെ ദുർഗ്ഗാ പൂജാ മണ്ഡപത്തിലാണ് സംഭവം. ഷാ ആലം എന്ന യുവാവാണ് ഇവിടേക്ക് ഖുറാനുകളുമായി എത്തിയത്. തുടർന്ന് പ്രദേശവാസികൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് ചൂണ്ടിക്കാട്ടി ഇയാളെ വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താത്തതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയതിന് പിന്നാലെ ഇയാളെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം കണ്ടതോടെയാണ് എല്ലാവരും ഇയാളെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് പൂജ ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി ഗോവിന്ദ കാന്തിനാഥ് പറഞ്ഞു. തുടർന്ന് ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ നിന്ന് ഖുറാന്റെ മൂന്ന് കോപ്പികളും ജിഹാദി പുസ്തകങ്ങളും കണ്ടെത്തിയത്. ഉടനെ തന്നെ സമീപത്തുള്ള ഹത്തസാരി പോലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
യാതൊരു അന്വേഷണവും നടത്താതെ അയാളെ വിട്ടയച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും ഗോവിന്ദ പറയുന്നു. മുൻ വർഷം കോമില്ലയിൽ സംഭവിച്ചത് പോലെ ഖുറാൻ കത്തിച്ച ശേഷം അത് ഹിന്ദുക്കളുടെ തലയിൽ കെട്ടിവയ്‌ക്കാനുള്ള ശ്രമമായിരിക്കാം അയാൾ നടത്തിയത്. എന്നാൽ പോലീസ് യാതൊരു അന്വേഷണവും നടത്താൻ തയ്യാറായില്ല. ഇയാളെ വിട്ടയച്ച വിവരവും ആഘോഷ കമ്മിറ്റിയുടെ ആളുകളെ പോലീസ് അറിയിച്ചിരുന്നില്ലെന്നും ഗോവിന്ദ ആരോപിച്ചു.
സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ വാർത്ത പ്രചരിച്ചതോടെ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. തുടർന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. ബാഗിൽ നിറയെ ഖുറാനും ജിഹാദി പുസ്തകങ്ങളുമായി എന്തിനാണ് രാത്രിയിൽ പൂജാ പന്തലിൽ എത്തി എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്.