വ്യാജ ലോൺ ആപ്പുകൾക്കെതിരെ പുതിയ നീക്കങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. അനധികൃത ലോൺ ആപ്പുകളുടെ വർദ്ധിച്ചു വരുന്ന ഭീഷണിയെ മുൻനിർത്തി ഇതിന് തടയിടാനാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. ഇതിനോടനുബന്ധിച്ച് ബാങ്കുകൾക്ക് കർശനമായ നിർദ്ദേശങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ചെയ്യണമെന്ന് റിസർവ് ബാങ്കിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. ധനകാര്യ സേവന വിഭാഗത്തിന്റെയും റിസർവ് ബാങ്കിന്റെയും പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
വ്യാജ വായ്പാ ആപ്പുകൾ തിരിച്ചറിയുന്നതിന് ഇത് കൂടുതൽ സഹായകമാകുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നിയമപരവും സൂക്ഷ്മമായി പരിശോധിച്ചതുമായ ലോൺ ആപ്പുകൾക്ക് മാത്രമേ ഇന്ത്യൻ ബാങ്കിംഗ് സംവിധാനം ആക്‌സസ് ചെയ്യുന്നതിനും ഉപയോഗിക്കാനും സാധിക്കുവെന്ന് ഉറപ്പാക്കണം. കൂടാതെ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടാകുകയാണെങ്കിൽ നിയമപ്രകാരമുള്ള നടപടികൾക്ക് വേണ്ടി ഇത് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2022-23 സാമ്പത്തിക വർഷത്തിൽ ഇത്തരം ആപ്പുകൾക്കെതിരെ ആയിരത്തിൽ അധികം പരാതികൾ ലഭിച്ചുവെന്ന് ധനമന്ത്രാലയം അടുത്തിടെ ലോക്‌സഭയെ അറിയിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വിവിധ വകുപ്പുകൾ ലംഘിക്കുന്നതിനാൽ ഇത്തരം ആപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും സർക്കാരിനോടും, ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.