വയനാട്: വന്യജീവികളുടെ ശല്യം മൂലം ഉണ്ടാകുന്ന കൃഷിനാശം തടയാൻ സമഗ്ര കർമ്മ പദ്ധതിയുമായി കൃഷി വകുപ്പ്. വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ നിരന്തരമായി കൃഷിയിടത്തിൽ ഇറങ്ങുന്നത് ഒഴിവാക്കാനായാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര കർമ്മ പദ്ധതിക്ക് തുടക്കമിടാൻ തീരുമാനിച്ചിരിക്കുന്നത്. വനം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
രാഷ്‌ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 2023-24 സാമ്പത്തിക വർഷത്തിൽ 3.88 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടുമാണ് ഇതിനായി ഉപയോഗിക്കുന്നത്. പദ്ധതിയിലൂടെ 130 കിലോമീറ്റർ സോളാർ വൈദ്യുത വേലിയും തൂക്ക് വൈദ്യുതി സ്ഥാപിക്കും. വയനാട് ജില്ലയിൽ കൃഷി വകുപ്പ് ആദ്യമായാണ് മനുഷ്യ വന്യജീവി ശല്യം ലഘൂകരണവുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലത്തിലായി തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. മാർച്ച് 31ന് മുൻപ് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വന്യജീവികൾ കൃഷിയിടത്തിലിറങ്ങി നാശനഷ്ടം ഉണ്ടാക്കുന്നതിനാൽ ഒട്ടേറെ കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് ജില്ലയിൽ ഇതിനു പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.