ടെഹ്റാൻ: ഇറാനിൽ ഹിജാബ് നിയമത്തിന്റെ പേരിൽ സദാചാര പോലീസിന്റെ മർദ്ദനത്തിനിരയായി മെട്രോ ട്രെയിനിൽ കുഴഞ്ഞുവീണ 16-കാരി മരണത്തിന് കീഴടങ്ങി. ടെഹ്‌റാനിലെ വിദ്യാർത്ഥിയായ അർമിത ഗരവന്ദ് ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ടെഹ്‌റാനിലെ മെട്രോ സ്‌റ്റേഷനിൽ നിന്ന് അർമിതയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് 28 ദിവസത്തോളം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ അർമിത മണിക്കൂറുകൾക്ക് മുമ്പാണ് മരണത്തിന് കീഴടങ്ങിയത്.
ഒക്ടോബർ മൂന്നിനായിരുന്നു കുർദ് വിദ്യാർത്ഥിയായ അർമിത നേരിട്ട ദുരനുഭവം വാർത്തകളിലൂടെ പുറംലോകമറിയുന്നത്. ട്രെയിനിലെ മറ്റ് യാത്രക്കാരുമായി വാക്കുതർക്കമുണ്ടായതിന് പിന്നാലെ അർമിതയ്‌ക്ക് രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായെന്നാണ് ഇറാനിയൻ പോലീസ് നൽകുന്ന വിവരം. എന്നാൽ ഇറാനിലെ സദാചാര പോലീസിലെ അംഗങ്ങളാണ് അർമിതയെ ആക്രമിച്ചതെന്ന് മനുഷ്യാവകാശ സംഘടനകളും ദൃക്‌സാക്ഷികളും വെളിപ്പെടുത്തുകയായിരുന്നു.