ന്യൂഡൽഹി: കേരളത്തിൽ ഹമാസ് അനുകൂല റാലി സംഘടിപ്പിച്ച് ഭീകര നേതാവ് ഖാലിദ് മിഷ്അലിനെ ഓൺലൈൻ മുഖേന പരിപാടിയിൽ പങ്കെടുപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി വക്താവ് ഷെഹ്‌സാദി പൂനവല്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കേരളത്തിലെ ഇടത് സർക്കാർ ഭീകരവാദത്തിന് അടിത്തറ പാകിനൽകുകയാണെന്ന് അദ്ദേഹം വിമർശിച്ചു. 700 ൽ അധികം നിരപരാധികളെ കൊന്നുതള്ളി പ്രശ്‌നങ്ങൾക്ക് വഴിവെച്ചത് ഹമാസ് ആണ്. ആ സംഭവത്തെ അപലപിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇൻഡി സംഘടനകൾ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
നടക്കാൻ പാടില്ലാത്ത കാര്യമാണ് കേരളത്തിൽ സംഭവിച്ചത്. 700 ൽ അധികം നിരപരാധികളെ വകവരുത്തിയ ഭീകരസംഘടനയക്ക് വേദി ഒരുക്കിനൽകിയിരിക്കുകയാണ് കേരളത്തിലെ ഇടത് സർക്കാർ. സംഭവത്തെ അപലപിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. ഇൻഡി സഖ്യത്തിലെ കോൺഗ്രസ് ഉൾപ്പെടെയുളളവർ ആ കൂട്ടക്കുരുതിയെ പിന്തുണയ്‌ക്കുകയാണ്. എല്ലാം നടക്കുന്നത് വോട്ട് ബാങ്ക് മുന്നിൽ കണ്ടിട്ടാണ്. ഇതിന് പാലസ്തീൻ ഒരു കാരണമാകുന്നു എന്നുമാത്രം. ഷെഹ്‌സാദ് എഎൻഐയോട് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമാണ് മലപ്പുറത്ത് ഹമാസ് അനുകൂല റാലി നടത്തിയത്. ഹമാസ് ഭീകര നേതാവ് ഖാലിദ് മിഷ്അൽ ഓൺലൈൻ മുഖേന പരിപാടിയെ അഭിസംബോധന ചെയ്തു. സംഭവം രാജ്യാന്തര തരത്തിൽ ചർച്ചയായതിന് പിന്നാലെയാണ് വിഷയത്തിൽ ഇടത് സർക്കാരിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി ദേശീയ നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. പാർട്ടി സംസ്ഥാന നേതൃത്വം നേരത്തെ തന്നെ സംഭവത്തിനെതിരെ രംഗത്തുവന്നിരുന്നു.