തിരുവനന്തപുരം: മുതിർന്ന സംഘ പ്രചാരകൻ ആർ. ഹരിയേട്ടന് ആദരാഞ്ജലികളർപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ചുമതല വഹിക്കുകയും കേരളത്തിലെ സംഘ പ്രസ്ഥാനത്തിന് ദീർഘകാലം നേതൃത്വം നൽകുകയും ചെയ്ത ആർ. ഹരിയേട്ടൻ അറിവിന്റെയും അനുഭവത്തിന്റെയും അക്ഷയഖനിയായിരുന്നു എന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അനുസ്മരിച്ചു. സ്വയം സേവകരുടെ നിരവധി തലമുറകൾക്ക് അദ്ദേഹത്തിന്റെ മാർഗദർശനം ലഭിച്ചതും ആർ. സഞ്ജയൻ അനുസ്മരിച്ചു.
അഖില ഭാരതീയ തലത്തിൽ പ്രവർത്തിക്കുന്ന മുതിർന്ന കാര്യകർത്താക്കൾ പോലും കേരളത്തിൽ എത്തിയാൽ അദ്ദേഹത്തെ സന്ദർശിച്ച് ഉപദേശങ്ങൾ തേടാറുണ്ടായിരുന്നു. കുശാഗ്ര ബുദ്ധി, വ്രത നിഷ്ഠ, ആശയപരമായ സ്പഷ്ടത, വ്യക്തി ജീവിതത്തിലെ ലാളിത്യം ഇതെല്ലാം ഹരിയേട്ടന്റെ വ്യക്തിത്വ സവിശേഷതകളായിരുന്നു. അദ്ദേഹം ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ആയിരുന്നു. 33 വർഷക്കാലം ആർ.എസ്.എസിന്റെ സർ സംഘചാലകായിരുന്ന പൂജനീയ ഗുരുജിയുടെ സമ്പൂർണ സാഹിത്യം സമാഹരിച്ച് പ്രസിദ്ധീകരിക്കുക എന്ന ഭഗീരഥ യജ്ഞം ഏറ്റെടുത്ത് വിജയിപ്പിച്ചത് ഹരിയേട്ടനാണ്. ആ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും ഇതര ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘ സാഹിത്യത്തിന് പുറമേ, ഭാരതീയ ഇതിഹാസ കഥാപാത്രങ്ങളെ കുറിച്ച് ഹരിയേട്ടൻ നടത്തിയിട്ടുള്ള മൗലിക പഠനങ്ങൾ നിരവധി ഗ്രന്ഥങ്ങളായി ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. അത് നമ്മുടെ സാംസ്കാരിക പഠന ശാഖയ്‌ക്ക് വലിയ മുതൽകൂട്ടാണ്. ആർ സഞ്ജയൻ അനുസ്മരിച്ചു.
പാരമ്പര്യത്തോടൊപ്പം ആധുനികതയും സ്വാംശീകരിച്ചിരുന്ന അദ്ദേഹം, നമ്മുടെ ആചാര അനുഷ്ഠാനങ്ങളിലും, കീഴ് നടപ്പുകളിലും കാലാനുസൃതമായ പരിഷ്കരണങ്ങൾ അനിവാര്യമാണെന്ന നിലപാട് കൈക്കൊണ്ടിരുന്നതും ആർ സഞ്ജയൻ അനുസ്മരിച്ചു.
അവസാന നിമിഷം വരെയും കർമ്മനിരതനായിരുന്ന ഹരിയേട്ടൻ അവസാന കാലം പൂർണമായും അക്ഷരോപാസനയ്‌ക്ക് വേണ്ടി ചിലവഴിച്ചതും ഭാരതീയ വിചാരകേന്ദ്രം അനുസ്മരിച്ചു.