കാബൂൾ : ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിനിടെ ഹമാസിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച് കാബൂളിൽ അൽ-അഖ്സ മസ്ജിദ് നിർമ്മിച്ച് താലിബാൻ . ജറുസലേമിലെ അൽ-അഖ്സ പള്ളിയുടെ മാതൃകയിലുള്ള പള്ളി കാബൂളിൽ ഉദ്ഘാടനം ചെയ്തതായി അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താലിബാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . ഇതിനുള്ള ഫണ്ട് തുർക്കിയിൽ നിന്നാണ് ലഭിച്ചതെന്നാണ് സൂചന .
120,000 ഡോളർ ചിലവിലാണ് പള്ളി നിർമ്മിച്ചതെന്നും പള്ളി അൽ-അഖ്സ മസ്ജിദിന്റെ ‘മോചന’ത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ പറഞ്ഞു. ‘മുസ്ലീങ്ങൾ, പ്രത്യേകിച്ച് അഫ്ഗാനികൾക്ക്, പാലസ്തീനിനോടും അൽ-അഖ്സയോടും ഉള്ള അതിരുകളില്ലാത്ത സ്നേഹത്തെയാണ് ഈ പള്ളി പ്രതിനിധീകരിക്കുന്നത്,’ താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഹമാസിനെ പിന്തുണയ്ക്കുന്നത് ഇസ്ലാമിക ബാധ്യതയാണെന്നും താലിബാൻ നേതാവ് കൂട്ടിച്ചേർത്തു.