തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പറായ 108-ലേക്ക് എത്തുന്നത് നിരവധി വ്യാജ കോളുകൾ. സംഭവത്തിൽ അന്വേഷണമാരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തി മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആണ് ഉത്തരവിട്ടത്.
ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന്മേലാണ് നടപടി.
മദ്യപാനികളുടെയും കുട്ടികളുടെയും അടക്കം അനാവശ്യമായി നിരവധി കോളുകളാണ് 108-ലേക്ക് എത്തുന്നതെന്ന് കോൾ സെന്റർ ജീവനക്കാർ പറയുന്നു. 2020 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ വരെ 45,32,000 കോളുകളാണ് 108-ൽ എത്തിയത്. ഇതിൽ 27,93,000 കോളുകളും വ്യാജമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.
കോളുകളിൽ ചിലതിൽ അസഭ്യ വർഷം നിറഞ്ഞിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ ബാലരാമപുരത്ത് നിന്നും ഒരു കോൾ എത്തി. 108 ആംബുലൻസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ നക്ഷത്ര ആമയെ കൊണ്ടുപോകണം എന്നായി ആവശ്യം. ഇതിന് പുറമെ അമ്മമാർ കുഞ്ഞുങ്ങൾക്ക് ലോക്ക് ചെയ്ത് നൽകുന്ന ഫോണിൽ നിന്നും കോളുകൾ എത്താറുണ്ട്. പോലീസ് ഇടപെടൽ ഉണ്ടാകാത്ത പക്ഷം വിലപ്പെട്ട സമയം നഷ്ടമാകുമെന്നാണ് അധികൃതർ പറയുന്നത്.